
മുല്ലൻപൂർ: പഞ്ചാബ് കിങ്സിന്റെ വിജയകുതിപ്പിന് തടയിട്ട് രാജസ്ഥാൻ റോയൽസ്. പഞ്ചാബ് കിങ്‌സ് ഉയർത്തിയ 223 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്‌ഥാൻ റോയൽസ് 19.2 ഓവറിൽ ലക്ഷ്യം കണ്ടു. യശസ്‌വി ജയ്‌സ്വാളിനും ഡൊണോവൻ ഫെരേരക്കും അർധ സെഞ്ച്വറി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണ് നേടാൻ കഴിഞ്ഞത്. തുടക്കം മുതൽ അവസാനം വരെ തകർപ്പൻ ബാറ്റിങ് തുടർന്ന പഞ്ചാബ് നിരയിൽ അഞ്ചാമനായിറങ്ങി 22 പന്തിൽ നിന്ന് 62 റൺസ് നേടിയ മർക്കസ് സ്റ്റോയ്‌നിസാണ് ടോപ് സ്‌കോറർ. 44 പന്തിൽ നിന്ന് 59 നേടിയ ഓപണർ പ്രഭ്സിമ്രൻ സിങ്ങും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. പിയാൻഷ് ആര്യ, കൂപ്പർ കൊണോലി, ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റും പഞ്ചാബിന് നഷ്ടമായി. അവസാന ഓവറിൽ 24 റൺസ് അടിച്ചെടുത്ത മാർക്കസ് സ്റ്റോയ്‌നിസിന്റെ ബാറ്റിങ്ങാണ് പഞ്ചാബിന്റെ സ്കോർ 200 റൺസിന് മുകളിലേക്ക് ഉയർത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്‌ഥാൻ റോയൽസിന് ഓപ്പണർമാരായ യശസ്‌വി ജൈസ്വാളും വൈഭവ് സൂര്യയവൻഷിയും മികച്ച തുടക്കമാണ് നൽകിയത്. നാലാം ഓവറിൽ അർഷ്ദീപ് വൈഭാവിനെ പുറത്താകുമ്പോൾ 51 റൺസായിരുന്നു രാജസ്‌ഥാൻ സ്കോർബോർഡിൽ ഉണ്ടായിരുന്നത്. പുറകെ വന്ന ദ്രുവ് ജ്യുറേലിനൊപ്പവും ജയ്‌സ്വാൾ 54 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ 27 പന്തിൽ 51 റൺസെടുത്ത് അർധ സെഞ്ച്വറി പൂർത്തിയാക്കിയ ഉടൻ തന്നെ ജയ്‌സ്വാൾ ഡഗ്ഔട്ടിലേക്ക് മടങ്ങി. സ്പിന്നർ ചാഹലിന്റെ മൂന്ന് വിക്കറ്റുകൾ പഞ്ചാബിന് നേരിയ പ്രതീക്ഷ നൽകി. എന്നാൽ അഞ്ചാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്ത ഡൊണോവൻ ഫെരേരയും ശുഭം ദുബേയും ചേർന്നാണ് റോയൽസിനെ വിജയിത്തിലെത്തിച്ചത്.

