
മുംബൈ: മുംബൈ ഇന്ത്യൻസ് സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ ഐപിഎൽ സീസണിലെ മോശം പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ നായകൻ കൃഷ്ണമചാരി ശ്രീകാന്ത്. ബുംറയുടെ ഐപിഎൽ കരിയറിലെ തന്നെ മോശം പ്രകടത്തിനാണ് ഹൈദെരാബാദിനെതിരെ വാങ്കഡെയിൽ സാക്ഷിയായത്. നാല് ഓവറിൽ നിന്ന് വിക്കറ്റുകളൊന്നും നേടാനാകാതെ 54 റൺസാണ് താരം വിട്ടുകൊടുത്തത്.
മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കുറിച്ച 243 റൺസെന്ന കൂറ്റൻ ടോട്ടലും സൺറൈസേഴ്‌സ് ഹൈദരാബാദ് അനായാസം മറികടന്നു. മത്സരത്തിന് ശേഷം സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കവേയാണ് ശ്രീകാന്ത് ബുംറയുടെ ബൗളിങ് പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ചത്.
'ബുംറ ഒരുപാട് സ്ലോവർ ബോളുകൾ എറിഞ്ഞു. കയ്യിൽ ന്യൂ ബോളുണ്ട്, മുന്നിൽ രണ്ട് ഇടംകൈയ്യൻ ബാറ്റർമാരുമുണ്ട്. അവരെ ഔട്ടാക്കാൻ ശ്രമിക്കൂ. ന്യൂ ബോളുകൊണ്ട് ഇത്രയധികം സ്ലോവർ ഡെലിവറികൾ എറിയുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ആർച്ചർ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് നോക്കൂ. അദ്ദേഹം പൂർണ്ണ വേഗതയിൽ പന്തെറിയുകയും ബാറ്റർമാരെ സ്ലിപ്പിലും കീപ്പർക്കും ക്യാച്ച് നൽകി ഔട്ടാക്കുകയും ചെയ്യുന്നു. അതാണ് ബുംറയും ചെയ്യാൻ ശ്രമിക്കേണ്ടത്.' ശ്രീകാന്ത് പറഞ്ഞുവെച്ചു.
ബുംറ എറിഞ്ഞ ഒരു പന്തും ഭീഷണി ഉയർത്തിയില്ലയെന്നും ഒരുപക്ഷെ ക്ഷീണിതനായിരിക്കാം എന്നും താരം മികച്ച ഫോമിലല്ല�പന്തെറിയുന്നതെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. നിലവിലെ സീസണിൽ എട്ട് ഇന്നിങ്‌സുകളിൽ നിന്നും രണ്ട് വിക്കറ്റ് മാത്രമാണ് ബുംറയുടെ സമ്പാദ്യം. സീസണിൽ ഇതുവരെ രണ്ട് മത്സരങ്ങൾ മാത്രമാണ് മുംബൈ ഇന്ത്യൻസിന് ജയിക്കാൻ സാധിച്ചിട്ടുള്ളു. മുംബൈയുടെ അടുത്ത മത്സരം ശനിയാഴ്ച ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ്.

