
ന്യൂ ഡൽഹി: ഇന്ത്യൻ യുവ സെൻസേഷൻ വൈഭവ് സുര്യവൻഷിയെ ഇപ്പോൾ അത്രാഷ്‍ട്ര തലത്തിൽ കളിപ്പിക്കരുതെന്ന് അഭിപ്രായപ്പെട്ട് മുൻ വിൻഡീസ് താരം കാർലോസ് ബ്രാത്വെയിറ്റ്. ഇഎസ്പിഎൻ ക്രിക് ഇൻഫോയിൽ സംസാരിക്കുകയായിരുന്നു താരം. അതിന് പകരം വെസ്റ്റ് ഇൻഡീസ് ബ്രയാൻ ലാറയെ കൈകാര്യം ചെയ്തതുപോലെ ഇന്ത്യ വൈഭവിനെ കൈകാര്യം ചെയ്യണം എന്നാണ് ബ്രാത്വെയിറ്റ് അഭിപ്രായപ്പെട്ടത്. അരങ്ങേറ്റത്തിന് മുമ്പ് യുവ താരത്തിന് സീനിയർ ടീമിലെ അന്തരീക്ഷം മനസിലാക്കാനും കണ്ടുപഠിക്കാനും അവസരം നൽകണം.
'ബ്രയാൻ ലാറയെ എങ്ങനെയാണോ വെസ്റ്റ് ഇൻഡീസ് കൈകാര്യം ചെയ്തത് അതുപോലെ വേണം വൈഭവിനെ ഇന്ത്യ കൈകാര്യം ചെയ്യാൻ. അന്താരാഷ്ട്ര തലത്തിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് വിൻഡീസ്, ലാറയെ വിവിയൻ റിച്ചാർഡ്‌സ് പോലുള്ള സീനിയർ താരങ്ങളോടൊപ്പം പരിശീലിപ്പിച്ചു. അരങ്ങേറ്റത്തിന് ശേഷം അദ്ദേഹത്തിന്റെ കരിയർ എങ്ങനെയായിരുന്നു എന്ന് നമുക്കെല്ലാവർക്കും അറിയാം.' എന്നായിരുന്നു മുൻ വിൻഡീസ് താരത്തിന്റെ വാക്കുകൾ.
വിരാട് കൊഹ്‌ലി, രോഹിത് ശർമ, സൂര്യകുമാർ യാദവ് തുടങ്ങിയ സീനിയർ താരങ്ങളുടെയൊപ്പം നിർത്തി അവരിൽ നിന്നും പഠിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരാഷ്ട്ര തലത്തിലെ വലിയ സമ്മർദ്ദമുള്ള മത്സരങ്ങളെ നേരിടാൻ അത് അനിവാര്യമാണെന്നാണ് ബ്രാത്വെയ്‌റ്റിന്റെ അഭിപ്രായം.�

