തിരുവനന്തപുരം: അഘോരി സന്യാസിയുടെ കേരള സന്ദർശനം വിവാദത്തിൽ. ബി.ജെ.പി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് അഘോരികളെ കേരളത്തിലെത്തിച്ചതെന്നാണ് ആക്ഷേപം. എന്നാൽ, കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ അഘോരിയെ താൻ കൊണ്ടുവന്നതല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രചാരണത്തിനിടെ വഴിയിൽ വച്ച് കണ്ടതാണ്. ഡീസലടിക്കാൻ പണം ചോദിച്ചപ്പോൾ 500 രൂപ നൽകിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞുവിട്ടതെന്ന് അറിയിച്ചാണ് അഘോരി തിരുവനന്തപുരത്തെത്തിയത്. രാജീവിനെ കണ്ട് അനുഗ്രഹം നൽകിയാണ് അഘോരി തിരിച്ചുപോയത്. നെടുങ്കാട് ഭവന സന്ദർശനത്തിനെത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെയടുത്ത് അഘോരി എത്തിയത്. രണ്ട് സന്യാസിമാരും ഒപ്പമുണ്ടായിരുന്നു. രാജീവ് ചന്ദ്രശേഖറിനെ തലയിൽ കൈവച്ച് അഘോരി അനുഗ്രഹിച്ചു. കാശിയിൽ തപസിലായിരുന്നുവെന്നും ക്ഷേത്ര ദർശനത്തിനായും ബി.ജെ.പി സ്ഥാനാർഥികളെ അനുഗ്രഹിക്കുന്നതിനായും കേരളത്തിലെത്തിയതാണെന്നും ഒപ്പമുണ്ടായിരുന്ന സന്യാസിമാർ പറഞ്ഞു. തങ്ങളെ അയച്ചത് യോഗി ആദിത്യനാഥ് ആണെന്നും ഇനി കന്യാകുമാരിയിലേക്കാണ് യാത്രയെന്നും സന്യാസിമാർ പറഞ്ഞു. ഇതിനിടെ, നേമത്ത് ബി.ജെ.പി സ്ഥാനാർഥിക്കായി അഘോരി പ്രചാരണത്തിനിറങ്ങിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. അഘോരികൾ അവരുടെ മതപരമായ ചടങ്ങിൽ പങ്കെടുക്കുന്നതിന് ആരും എതിരല്ല. എന്നാൽ, മതം രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ലെന്ന് ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട്. അഘോരി തിരുവനന്തപുരത്ത് ബി.ജെ.പി തെരഞ്ഞെടുപ്പ് പരിപാടിയിലും പങ്കെടുത്തു. ഇത്, സമ്പൂർണമായ ചട്ടലംഘനമാണെന്നും ശിവൻ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അഘോരി സന്ദർശനം വിവാദത്തിൽ; കൊണ്ടുവന്നത് താനല്ലെന്ന് രാജീവ് ചന്ദ്രശേഖർ, തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് വി. ശിവൻ കുട്ടി
M
MadhyamamSource Link
about 2 months ago