ഇഴഞ്ഞുനീങ്ങുന്ന ഒരുറുമ്പിന്റെ പിന്നാലെ കണ്ണുകള്‍ ഓടി നടക്കുമ്പോള്‍ ഉറുമ്പിന് മുകളിലേക്ക് ഒരു നിഴല്‍ എന്റെ നിഴലിനെയോ ഈ ഉറുമ്പിനെയോ ചവിട്ടാനാകാതെ ആ നിഴലും നിന്നു മുഖമുയര്‍ത്തുമ്പോള്‍ മുന്നിലതാ ശ്രീവിദ്യ! ‘ആരിത് മരിച്ചുപോയ ശ്രീവിദ്യയോ?’ ‘അല്ലാ, മരിക്കാതെ പോയ ശ്രീവിദ്യ.’ വെള്ളി വെളിച്ചത്തില്‍ മാത്രം കണ്ടിട്ടുള്ള ആ മനോഹരമായ പുഞ്ചിരി മൊഴിഞ്ഞു. ഒന്നും മിണ്ടാതെ താഴെ ഉറുമ്പിനെ നോക്കിയപ്പോള്‍ ആളെ കാണാനില്ല. ശ്രീവിദ്യയെ നോക്കിയപ്പോള്‍ അവര്‍ നിന്നിടത്ത് ഒരു റോസാച്ചെടി പൂവിട്ട് നിൽക്കുന്നു. ഇനി നിഴലിലേക്ക് നോക്കുന്നില്ലെന്നുറച്ച് മുന്നോട്ട് നോക്കി നടക്കുമ്പോള്‍ നൈറ്റി ധരിച്ച് ശ്രീവിദ്യയതാ വീണ്ടും മുന്നില്‍ നല്ല ചിരി തന്നെ പക്ഷേ നേരത്തെ കണ്ട ശ്രീവിദ്യ ഇതല്ല മുഖംമാറ്റക്കാലത്ത് ആരുടെ മുഖം വേണമെന്ന ചോദ്യത്തിന് ‘ശ്രീവിദ്യയുടെ മുഖ’മെന്ന് മൂന്ന് തവണ കണ്ണിറുക്കി പറഞ്ഞ ആ നടിയുടെ പേരോർമ വരുന്നില്ല അവളാണോ ഇത്? അതോ ശ്രീവിദ്യ തന്നെയോ?
