അബൂദബി: ശൈഖ് സായിദ് ഫെസ്റ്റിവല്‍ കാലാവധി നീട്ടിയതായി സംഘാടകര്‍ അറിയിച്ചു. ഏപ്രില്‍ അഞ്ചുവരെയാണ് ഫെസ്റ്റിവല്‍ നീട്ടിയത്. ഇതോടെ അല്‍ വത്ബയില്‍ നടന്നു വരുന്ന ഫെസ്റ്റിവലിന്‍റെ ഭാഗമായ സാംസ്‌കാരിക പരിപാടികളും കരിമരുന്ന് പ്രകടനങ്ങളും കുടുംബ സൗഹൃദ ആകര്‍ഷണങ്ങളും മറ്റ് പരിപാടികളും കൂടുതല്‍ ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാവും. മാര്‍ച്ച് 22 വരെ ഫെസ്റ്റിവല്‍ ഉണ്ടാവും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എല്ലാ ദിവസങ്ങളിലും വൈകീട്ട് സംഗീത പരിപാടികളും മറ്റ് പ്രദര്‍ശനങ്ങളും കരിമരുന്ന് പ്രകടനവും ഡ്രോണ്‍ ഷോകളുമൊക്കെ ഉണ്ടാകും. കുട്ടികളെ ആകര്‍ഷിക്കുന്ന ബമ്പര്‍ കാറുകള്‍, ദിനോസര്‍ പാര്‍ക്ക്, പ്രേതഭവനം, കണ്ണാടി വീട് മുതലായവും ഇവിടെയുണ്ട്. ഭോചനശാലകളും തത്സമയ വിനോദപരിപാടികളുമടക്കം മുതിര്‍ന്നവരെയും സജീവമാക്കുന്ന പരിപാടികളും ഫെസ്റ്റിവല്‍ വേദിയിൽ സജ്ജമാണ്. പ്രവേശനം സൗജന്യമാണ്. അവധി ദിവസങ്ങളില്‍ കനത്ത തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. നാലായിരത്തിലേറെ സാംസ്‌കാരിക പരിപാടികളാണ് ഫെസ്റ്റിവലിനെ സമ്പന്നമാക്കുന്നത്. യു.എ.ഇയ്ക്കു പുറമേ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഇരുപതിനായിരത്തിലേറെ പേര്‍ പരിപാടികളില്‍ സംബന്ധിക്കുന്നുണ്ട്. ആഭ്യന്തരവും അന്തര്‍ദേശീയവുമായ എക്സിബിഷനുകളും ഫെസ്റ്റിവലിന്‍റെ ഭാഗമായി അരങ്ങേറും. കുടുംബങ്ങള്‍ക്കും അല്ലാത്തവര്‍ക്കുമായി പ്രത്യേക വിനോദ മേഖലകള്‍ ഫെസ്റ്റിവല്‍ വേദിയില്‍ ഒരുക്കിയിട്ടുണ്ട്. ഏഷ്യന്‍, യൂറോപ്യന്‍, ഇന്ത്യന്‍ റസ്റ്റോറന്‍റുകളാണ് ഫുഡ് കോര്‍ട്ടുകളൊരുക്കിയിരിക്കുന്നത്. അപൂര്‍വ മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദര്‍ശനവും കാണാം. ക്ലാസിക്, മോഡിഫൈഡ് വാഹനങ്ങളുടെ പ്രദര്‍ശനവുമുണ്ടാവും. വൈകീട്ട് നാലു മുതല്‍ രാത്രി 12 വരെയാണ് സാധാരണ ദിനങ്ങളില്‍ ഫെസ്റ്റിവലില്‍ സന്ദര്‍ശനം. ആഴ്ചാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും പുലര്‍ച്ചെ ഒന്നുവരെയും സന്ദര്‍ശകരെ അനുവദിക്കും.

അബൂദബി ശൈഖ് സായിദ് ഫെസ്റ്റിവല്‍ ഏപ്രില്‍ അഞ്ചുവരെ
M
MadhyamamSource Link
about 2 months ago