അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ കുന്നത്തൂരിൽ ചിത്രം തെളിഞ്ഞു

അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ കുന്നത്തൂരിൽ ചിത്രം തെളിഞ്ഞു

M
MadhyamamSource Link
ശാസ്താംകോട്ട: അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ കുന്നത്തൂരിലെ മുന്നണി സ്ഥാനാർഥി ചിത്രം തെളിഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥിയായി ആർ.എസ്.പിയിലെ ഉല്ലാസ് കോവൂരും എൽ.ഡി.എഫ് സ്ഥാനാർഥിയായി ആർ.എസ്.പി ലെനിനിസ്റ്റിലെ കോവൂർ കുഞ്ഞുമോനും എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പിയുടെ രാജി പ്രസാദും മത്സരിക്കും. യു.ഡി.എഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന്റെ സ്ഥാനാർഥിത്വം മാസങ്ങൾക്കു മുമ്പുതന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നെങ്കിലും എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായിരുന്നില്ല. നിലവിലെ എം.എൽ.എയായ കോവൂർ കുഞ്ഞുമോനെ ഒഴിവാക്കി സി.പി.എം സീറ്റ് ഏറ്റെടുക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാൽ, ഞായറാഴ്ച സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ കുന്നത്തൂരിലെ പ്രഖ്യാപനം നടത്തിയിരുന്നില്ല. ഇതോടെ കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ തന്നെ മത്സരിക്കുമെന്നുറപ്പായി. തിങ്കളാഴച ആർ.എസ്.പി ലെനിനിസ്റ്റ് നേതാക്കൾ എൽ.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തി കോവൂർ കുഞ്ഞുമോന്റെ സ്ഥാനാർഥിത്വം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുതവണയായി കുന്നത്തൂർ എം.എൽ.എയാണ് കോവൂർ കുഞ്ഞുമോൻ. യു.ഡി.എഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന്റെ മൂന്നാമത്തെ അങ്കമാണിത്. രണ്ട് തവണയും പരാജയപ്പെട്ടത് കോവൂർ കുഞ്ഞുമോനോട് തന്നെയാണ്. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് കൂടിയാണ് ഉല്ലാസ് കോവൂർ. ബി.ജെ.പി കൊല്ലം ഈസ്റ്റ് ജില്ല പ്രസിഡൻറ് കൂടിയായ രാജി പ്രസാദിന്റെ കുന്നത്തൂരിലെ രണ്ടാം അങ്കമാണിത്. 2021ൽ ഇവിടെ മത്സരിച്ചിരുന്നു. 2016ൽ ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിലും 2020ൽ കല്ലുവാതുക്കൽ ജില്ല പഞ്ചായത്തിലേക്കും മത്സരിച്ചിരുന്നു. 2005-10 കാലഘട്ടത്തിൽ ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇതുകൂടാതെ പി.ഡി.പി, എസ്.ഡി.പി.ഐ, ബി.എസ്.പി തുടങ്ങിയ പാർട്ടികളുടെ സ്ഥാനാർഥികളും ഉണ്ടാകാൻ സാധ്യതയുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ കുന്നത്തൂരിൽ ചിത്രം ത… | Boolokam