ദുബൈ: റാമദാൻ ആരംഭിച്ചതിനു ശേഷം എമിറേറ്റിൽ അനധികൃത ശബ്ദവും മോടികൂട്ടലും കണ്ടെത്തിയതിനെ തുടർന്ന് 251വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബൈ പൊലീസ് അറിയിച്ചു. പൊതുസുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വാഹനങ്ങളിൽ അനധികൃത എൻജിൻ മാറ്റം, എക്‌സോസ്റ്റ് സിസ്റ്റം മാറ്റം, അപകടകരമായ രീതിയിൽ ഡ്രൈവിങ് എന്നിവ മൂലം ഉയർന്ന ശബ്ദം ഉണ്ടാകുന്നതായും, ഇത് പ്രദേശവാസികളെ ബുദ്ധമുട്ടിക്കുകയും സുരക്ഷക്ക് വിഘാതമാവുകയും ചെയ്യുന്നതായി അസി. കമാൻഡർ ഇൻ ചീഫ് ഫോർ ഓപ്പറേഷൻസ് അഫേയേഴ്‌സ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. ദുബൈ കാത്തുസൂക്ഷിക്കുന്ന നാഗരികമായ രീതികളെ പ്രതിഫലിപ്പിക്കുന്ന രീതിയല്ല ഇതെന്നും, ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ റമദാനിൽ ആകെ 524 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 220 കേസുകൾ അധിക ശബ്ദമുണ്ടാക്കിയ വാഹനങ്ങൾക്കും 304 കേസുകൾ അനധികൃതമായി മാറ്റം വരുത്തിയതിനുമാണ്. ഡ്രൈവർമാർ നിയമങ്ങൾ പാലിക്കുകയും, അനാവശ്യ ശബ്ദം ഉണ്ടാക്കുന്ന പ്രവൃത്തികൾ ഒഴിവാക്കുകയും ചെയ്യണമെന്ന് മേജർ ജനറൽ അൽ മസ്റൂയി ആവശ്യപ്പെട്ടു.

അമിത ശബ്ദവും മോടികൂട്ടലും; 251 വാഹനങ്ങൾ പിടിയിൽ
M
MadhyamamSource Link
about 2 months ago