ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മറ്റൊരു തോൽവി ഏറ്റുവാങ്ങിയ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് സാധ്യതകളും ആശങ്കയിൽ. എവർട്ടൻ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരെ തൂത്തെറിഞ്ഞത്. സ്വന്തം തട്ടകത്തിൽ എവർട്ടനായി ബെറ്റോ ഇരട്ട ഗോൾ നേടി. പോയന്റ് പട്ടികയിൽ നാലാംസ്ഥാനത്തേക്ക് കയറാനുള്ള സുവർണാവസരമാണ് ചെൽസി കളഞ്ഞുകുളിച്ചത്. 33, 62 മിനിറ്റുകളിലായിരുന്നു ബെറ്റോയുടെ ഗോളുകൾ. തുടർന്ന് ഇലിമാൻ എൻഡിയായെ (76) പട്ടിക തികച്ചു. മത്സരത്തിൽ 65 ശതമാനം പന്തധീനത നേടിയിട്ടും ഒരു തവണപോലും വല ചലിപ്പിക്കാൻ ചെൽസിക്കായില്ല. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി ടീമിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ഇരുപാദങ്ങളിലും പി.എസ്.ജിയോട് വൻ തോൽവികൾ ഏറ്റുവാങ്ങി ചെൽസി പുറത്തായിരുന്നു. 31 മത്സരങ്ങളിൽ 48 പോയന്റുമായി ആറാമതാണിവർ. മറ്റു കളികളിൽ ഫുൾഹാം 3-1ന് ബേൺലിയെ കശക്കിയപ്പോൾ ലീഡ്സ് യുനൈറ്റഡും ബ്രെന്റ്ഫോഡും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ലാലിഗ: ബാഴ്സക്ക് ജയം ബാഴ്സലോണ: സ്പാനിഷ് ലാലിഗയിൽ റയോ വയ്യേകാനോയെ ഒറ്റ ഗോളിന് വീഴ്ത്തി ബാഴ്സലോണ. 24ാം മിനിറ്റിൽ റൊണാൾഡ് അറൗജോ സ്കോർ ചെയ്തത് വിജയ ഗോളാവുകയായിരുന്നു. 29 മത്സരങ്ങളിൽ 73 പോയന്റുമായി ഒന്നാംസ്ഥാനത്ത് തുടരുകയാണ് ബാഴ്സ.

അയ്യേ... ചെൽസി! എവർട്ടനോട് തോറ്റത് എതിരില്ലാത്ത മൂന്ന് ഗോളിന്
M
MadhyamamSource Link
about 2 months ago