ഗുവാഹതി: കോൺഗ്രസ് പ്രതീക്ഷകൾ ഒരിക്കലൂടെ കടപുഴകിയ അസമിൽ ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) നേതാവ് ബദ്റുദ്ദീൻ അജ്മൽ ജയം ഉറപ്പിച്ചു. ബിന്നകണ്ടി മണ്ഡലത്തിൽ ഏഴു റൗണ്ട് പൂർത്തിയായപ്പോൾ അസം ജാതീയ പരിഷത്ത് സ്ഥാനാർഥി റജൗൽ കരീം ചൗധരിയെക്കാൾ 10,000ലേറെ വോട്ടിന് മുന്നിലാണ്. 2006നു ശേഷം രണ്ടാം തവണയാണ് പാർട്ടി ടിക്കറ്റിൽ അജ്മൽ മത്സരിക്കുന്നത്. 2006ൽ സൗത് സൽമറയിലും ജമുനമുഖിലും മത്സരിച്ചുജയിച്ച അദ്ദേഹം ജമുനമുഖ് പിന്നീട് സഹോദരൻ സിറാജുദ്ദീൻ അജ്മലിനു വേണ്ടി ഒഴിഞ്ഞുകൊടുത്തു. 2009വരെ സൗത്ത് സൽമറ പ്രതിനിധിയായിരുന്ന അജ്മൽ 2009ൽ ധുബ്രിയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചുജയിച്ചു. 2004 വരെ ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2024ൽ കോൺഗ്രസ് സ്ഥാനാർഥി റഖീബുൽ ഹസനോട് 10 ലക്ഷത്തിലേറെ മാർജിനിൽ പരാജയപ്പെട്ടു. ഇതോടെയാണ് വീണ്ടും നിയമസഭ പോരാട്ടത്തിനിറങ്ങുന്നത്. 126 മണ്ഡലങ്ങളുള്ള അസമിൽ ഭരണമുറപ്പിച്ച ബി.ജെ.പി 78 സീറ്റിൽ ലീഡ് ചെയ്യുകയാണ്. കോൺഗ്രസിന് 24 സീറ്റിലാണ് മേൽക്കൈ. ബോഡോലാൻഡ് പീപിൾസ് ഫ്രണ്ട് 10 ഇടത്തും അസം ഗണ പരിഷത്ത് ഒമ്പതിടത്തും ലീഡ് ചെയ്യുന്നു.

