തിരുവനന്തപുരം: പെരുമ്പാവൂരിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട എം.എൽ.എ. എൽദോസ് കുന്നപ്പിള്ളി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനമാനങ്ങൾ ആഗ്രഹിച്ചല്ല ആന്റണിയെ കണ്ടതെന്ന് എൽദോസ് മാധ്യമങ്ങളോടു പ്രതികരിച്ചു. അദ്ദേഹത്തെ കണ്ടപ്പോൾ മനസ്സ് ശാന്തമായി. നല്ല ഭാവിയുണ്ടെന്നു പറഞ്ഞ് അനുഗ്രഹിച്ചു. വിജയസാധ്യത ഉറപ്പുള്ള തനിക്ക് പാർട്ടി സ്ഥാനാർഥിത്വം നിഷേധിച്ചതിലെ അതൃപ്തി എൽദോസ് അറിയിച്ചെന്നാണ് വിവരം. എത്ര പ്രയാസങ്ങളുണ്ടെങ്കിലും ജനങ്ങൾക്കുവേണ്ടി മറക്കണമെന്ന് എ.കെ. ആന്റണി പറഞ്ഞു. എൽദോസ് എന്നും പാർട്ടിക്കൊപ്പമായിരിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റായും എം.എൽ.എ.യായും മികച്ചനിലയിൽ പ്രവർത്തിച്ച ചെറുപ്പക്കാരനാണ് എൽദോസെന്നും ആന്റണി പ്രശംസിച്ചു. എല്ലാ സീറ്റിലും യു.ഡി.എഫ്. വിജയിക്കുമെന്നും എൽദോസ് പറഞ്ഞു. പട്ടികയിൽ പേരില്ലാത്തതിനെത്തുടർന്ന് സ്ഥാനാർഥിത്വം നൽകണമെന്നാവശ്യപ്പെട്ട്പെ രുമ്പാവൂരിൽ നിലവിലെ എം.എൽ.എ എൽദോസ് കുന്നപ്പള്ളി രംഗത്തെത്തിയിരുന്നു. പെരുമ്പാവൂരിലെ കോൺഗ്രസ് പ്രാദേശിക നേതൃത്വവും എൽദോസിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്വപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന കേസ് ഉള്ളതിനാൽ ഹൈക്കമാൻഡ് സ്ഥാനാർഥിത്വം തടഞ്ഞുവെച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഈ മാസം 26ന് എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ കേസ് വീണ്ടും കോടതിക്ക് മുമ്പിൽ എത്തുകയാണ്. ഈ സാഹചര്യത്തിലാണ് എൽദോസിനെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിൽ ഹൈക്കമാൻഡ് എത്തിയതെന്നാണ് വിവരം.

ആന്‍റണിയെകണ്ടു; മനസ്സ് ശാന്തമായി- എൽദോസ് കുന്നപ്പിള്ളി
M
MadhyamamSource Link
about 2 months ago