കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് അധികാരം നിലനിർത്താൻ കഴിയുമോ അതോ ബി.ജെ.പി ചരിത്ര വിജയം കുറിക്കുമോ? പശ്ചിമബംഗാൾ വോട്ടെണ്ണലിനൊരുങ്ങുമ്പോൾ ദേശീയ ശ്രദ്ധ മുഴുവൻ ഈ സംസ്ഥാനത്തേക്കാണ്. കോൺഗ്രസും സി.പി.എമ്മും തിരിച്ചുവരവിന് സാധ്യതയുണ്ടോയെന്ന ആകാംക്ഷയിലാണ്. സംസ്ഥാനത്തെ 77 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. 294 അംഗ നിയമസഭയിലെ 293 സീറ്റുകളിലെ ഫലമാണ് തിങ്കളാഴ്ച പുറത്തുവരുക. തെരഞ്ഞെുപ്പ് ക്രമക്കേടുകളെത്തുടർന്ന് സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൾട്ട മണ്ഡലത്തിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കി. ഇവിടെ വീണ്ടും വോട്ടെടുപ്പ് മേയ് 21നും വോട്ടെണ്ണൽ 24നും നടക്കും. രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 92.47 ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്. 15 ബൂത്തുകളിലെ റീപോളിങ് ശനിയാഴ്ചയാണ് നടന്നത്. പതിവില്ലാത്തവിധം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ സംസ്ഥാനത്ത് ഒരുക്കിയിരുന്നത്. രണ്ടര ലക്ഷം അർധസൈനികരെയാണ് സംസ്ഥാനത്ത് വിന്യസിച്ചത്. എങ്കിലും വോട്ടെടുപ്പിനിടെ പലയിടങ്ങളിലും ആക്രമണങ്ങൾ അരങ്ങേറി. വിവാദങ്ങൾ നിറഞ്ഞുനിന്ന വോട്ടർ പട്ടിക സമഗ്ര പരിഷ്‍കരണത്തിന് (എസ്.ഐ.ആർ) ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കും അതി നിർണായകമാണ്. 90 ലക്ഷം വോട്ടർമാരെയാണ് എസ്.ഐ.ആറിൽ നീക്കംചെയ്തത്.

