ആലുവ: യു.ഡി.എഫ് ശക്തികേന്ദ്രമായ ആലുവയിൽ അൻവർ സാദത്തിന്റെ സമഗ്രാധിപത്യമാണ് വോട്ടെണ്ണലിന്റെ തുടക്കം മുതൽ കണ്ടത്. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ലീഡ് നിലനിർത്താൻ സിറ്റിങ് എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർഥിയുമായ അൻവർ സാദത്തിനായി. ഏറെ പ്രതീക്ഷയോടെ മത്സരത്തിനിറങ്ങിയ എൽ.ഡി.എഫിലെ എ.എം.ആരിഫിന് ഒരു ഘട്ടത്തിലും നിലംതൊടാനായില്ല. മാസങ്ങൾക്ക് മുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ട യു.ഡി.എഫ് തരംഗം അതേപടി നിലനിർത്തുന്നതായിരുന്നു വോട്ടെണ്ണലിന്റെ എല്ലാ ഘട്ടവും. 83,899 വോട്ടുകളാണ് അൻവർ സാദത്ത് ആലുവ മണ്ഡലത്തിൽ നിന്നും നേടിയത്. ആരിഫിനാകട്ടെ 54,756 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളു. ഇതോടെ 29,143 വോട്ടിൻ്റെ ശക്തമായ ഭൂരിപക്ഷത്തിന് സാദത്തിന് വിജയിക്കാനായി. എൻ.ഡി.എ സ്ഥാനാർഥി എം.എ. ബ്രഹ്മരാജിന് 18,732 വോട്ടുകളും ആം ആദ്മി പാർട്ടിയുടെ ഹക്കീക്കത്തിന് 403 വോട്ടുകളും ലഭിച്ചപ്പോൾ നോട്ടക്ക് 1,172 വോട്ടുകളാണ് ലഭിച്ചത്. പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം നിന്നിട്ടും മുൻ തെരഞ്ഞെടുപ്പുകളേക്കാൾ വലിയ പരാജയമാണ് എൽ.ഡി.എഫിന് നേരിടേണ്ടി വന്നത്. ആദ്യ രണ്ട് റൗണ്ടുകൾ നെടുമ്പാശ്ശേരി പഞ്ചായത്തിൻറെ വിവിധ ബൂത്തുകൾ ഉൾപ്പെടുന്നതായിരുന്നു. ആദ്യ റൗണ്ടിൽ 1,591 വോട്ടിൻ്റെയും രണ്ടാം റൗണ്ടിൽ 1,131 വോട്ടിൻ്റെയും വ്യക്തമായ ഭൂൂരിപക്ഷത്തോടെ വിജയത്തിലേക്കുള്ള തേരോട്ടം ആരംഭിക്കാൻ അൻവർ സാദത്തിനായി. മൂന്നാമത്തെ റൗണ്ടിൽ നെടുമ്പാശ്ശേരി, ശ്രീമൂലനഗരം പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. ഇവിടെ 1,348 വോട്ടിൻറെ ലീഡ് നേടാൻ കഴിഞ്ഞു. നാലമത്തെ റൗണ്ടിൽ ശ്രീമൂലനഗരത്തിൽ നിന്നായി 1,584 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായി. തുടർന്ന് വിവിധ റൗണ്ടുകളിലായി കാഞ്ഞൂർ, ചെങ്ങമനാട് പഞ്ചായത്തുകൾ, ആലുവ നഗരസഭ, കീഴ്മാട്, ചൂർണിക്കര, എടത്തല പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. അഞ്ചാം റൗണ്ടിൽ 1,794 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചപ്പോൾ ആറാം റൗണ്ടിൽ ഭൂരിപക്ഷം 1,770 ആയി. ഏഴാം റൗണ്ടിൽ 1,136 വോട്ടിൻ്റെയും എട്ടാം റൗണ്ടിൽ 780 വോട്ടിൻ്റെയും ഒൻപതാം റൗണ്ടിൽ 1,902 വോട്ടിൻ്റെയും ഭൂരിപക്ഷം ലഭിച്ചു. 10, 11 റൗണ്ടുകളിൽ ഭൂരിപക്ഷം നന്നേ ഉയർത്താനും അൻവറിന് കഴിഞ്ഞു. യഥാക്രമം 2017, 2109 എന്നിവയായിരുന്നു ഈ രണ്ട് റൗണ്ടുകളിലെ ഭൂരിപക്ഷം. 12 ആം റൗണ്ടിൽ ഭൂരിപക്ഷം 1,574ലേക്ക് താഴ്ന്നെങ്കിലും 13 ആം റൗണ്ടിൽ അത് 1,893ലേക്ക് ഉയർത്താൻ സാധിച്ചു. 14 ആം റൗണ്ടിൽ 1,704 വോട്ടും 15 ൽ 1,560 വോട്ടും ഭൂരിപക്ഷം നേടിയപ്പോൾ 16 ആം റൗണ്ടിലെ ഭൂരിപക്ഷം 1,902 ലെത്തി. 17 ൽ 1,704 ഉം 18 ൽ 793 ഉം വോട്ടുകളുടെ ഭൂരിപക്ഷം നേടാനും അൻവർ സാദത്തിനായി. കഴിഞ്ഞ തവണ അവസാന റൗണ്ടിൽ എൽ.ഡി.എഫിലെ ഷെൽന നിഷാദിന് 156 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. എന്നാൽ ഇക്കുറി അവിടെയും ഭൂരിപക്ഷം നേടാൻ ആരിഫിനായില്ല. പോസ്റ്റൽ വോട്ടുകളിൽ 1,086 വോട്ടുകൾ അൻവർ സാദത്തിന് ലഭിച്ചു. കഴിഞ്ഞ തവണ 428 വോട്ടുകളാണ് സാദത്തിന് ലഭിച്ചിരുന്നത്. എ.എം. ആരിഫിന് 630 പോസ്റ്റൽ വോട്ടുകളാണ് ഇത്തവണ ലഭിച്ചത്.

ആലുവയിൽ സാദത്തിന്റെ സമഗ്രാധിപത്യം; നിലം തൊടാതെ എ.എം. ആരിഫ്
M
MadhyamamSource Link
about 2 hours ago
