വാഷിങ്ടൺ: ചന്ദ്രനിലേക്ക് കുതിച്ച ആർട്ടെമിസ് II ദൗത്യത്തിലെ ബഹിരാകാശ യാത്രികർ ചാന്ദ്രദൗത്യത്തിനിടെ ഐഫോൺ ഉപയോഗിക്കും. ആർട്ടെമിസ് II കുതിക്കുന്നതിന് മുന്നോടിയായി നാസ സംഘം ബഹിരാകാശ യാത്രികരുടെ സ്യൂട്ടുകളിൽ പ്രത്യേക സവിശേഷതകളുള്ള ഐഫോൺ വെക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. ചാന്ദ്രദൗത്യത്തിൽ ഏറ്റവും ആധുനികമായ പ്രത്യേക സ്മാർട്ട്ഫോൺ കൊണ്ടുപോകാൻ നാസ അഡ്മിനിസ്ട്രേറ്ററായ ജേർഡ് ഐസക്മാൻ അനുമതി നൽകിയിരുന്നു. നേരത്തേ, ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഇത്തരം ഉപകരണങ്ങൾ കൊണ്ടുപോകാൻ അനുവാദമില്ലായിരുന്നു. വ്യക്തിഗത നിമിഷങ്ങൾ പകർത്താനും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ റെക്കോഡ് ചെയ്യാനുമാണ് ഐഫോൺ ഉപയോഗിക്കുക. ബഹിരാകാശ പേടക സംവിധാനങ്ങളിലോ ഭൂമിയിലെ മറ്റ് നെറ്റ്‍വർക്കുകളുമായോ ബന്ധപ്പെടാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ ഫോണുകൾ എല്ലാസമയത്തും എയർപ്ലെയിൻ മോഡിലായിരിക്കും. ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ പകർത്തുന്നതിലൂടെ പൊതുജനങ്ങളുമായി ബഹിരാകാശ പര്യവേക്ഷണത്തെ കൂടുതൽ അടുപ്പിക്കുന്നതിന് നാസയുടെ ഈ നീക്കം സഹായിക്കും. സങ്കീർണമായ ബഹിരാകാശ ദൗത്യങ്ങളും ഭൂമിയിലെ സാധാരണ മനുഷ്യരും തമ്മിലുള്ള വിടവ് നികത്താൻ ഈ നീക്കം സഹായിക്കും. കൂടാതെ പരമ്പരാഗത ബഹിരാകാശ ഫോട്ടോഗ്രഫിയുടെ ചരിത്രം തിരുത്തി കൂടുതൽ അടുപ്പംതോന്നുന്ന ചിത്രങ്ങളും വിഡിയോകളും പകർത്താൻ കഴിയുമെന്നും നാസ പ്രതീക്ഷിക്കുന്നു. New iPhones are being packed into the suits of the Artemis II Crew! There is something very familiar about the iPhone look that will make the Moon feel accessible, we are literally going to see the lunar surface through the same lens we use to capture our own lives every day. pic.twitter.com/sDDM5NSRMX — Owen Sparks (@OwenSparks) April 1, 2026 സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും നൽകാതെയാണ് നാസ ഫോൺ ഉപയോഗിക്കാൻ യാത്രികർക്ക് അനുമതി നൽകിയിരിക്കുന്നത്. കർശനമായ പ്രോട്ടോക്കോൾ ഫോൺ ഉപയോഗിക്കുന്നതിനുണ്ട്. എല്ലാ വയർലെസ് ആശയവിനിമയ സംവിധാനങ്ങളും പ്രവർത്തനരഹിതമായിരിക്കുന്നതിനായി എയർപ്ലെയിൻ മോഡ് ഉറപ്പാക്കണം. സ്റ്റാൻഡ്ലോൺ ഉപകരണമായി മാത്രമേ ഉപയോഗിക്കാവൂ. ആർട്ടെമിസ് II ദൗത്യത്തിൽ ഐഫോൺ ഉപയോഗിക്കാൻ അനുമതി നൽകുന്നതോടെ ദൈനംദിന സാങ്കേതികവിദ്യയുമായി ബഹിരാകാശ പര്യവേഷണത്തെ ബന്ധിപ്പിക്കുന്നതിന്റെ നാഴികകല്ല് കൂടിയായി മാറും. റീഡ് വൈസ്മാൻ ആണ് ആർട്ടെമിസ് II ദൗത്യത്തിന്റെ കമാൻഡർ. വിക്ടർ ഗ്ലോവർ (പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷൻ സ്പെഷ്യലിസ്റ്റ്), ജെറമി ഹാൻസെൻ (കനേഡിയൻ ബഹിരാകാശ ഏജൻസി) എന്നിവരാണ് ദൗത്യത്തിലെ മറ്റംഗങ്ങൾ. കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39ബിയിലായിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു വിക്ഷേപണം.10 ദിവസത്തെ ദൗത്യത്തിനിടെ സംഘാംഗങ്ങൾ ചന്ദ്രനിൽ ഇറങ്ങില്ല. നാല് ബഹിരാകാശയാത്രികർ ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് ഭൂമിയിലേക്ക് മടങ്ങുന്നതാണ് പദ്ധതി.

ആർട്ടെമിസ് II യാത്രികരുടെ കൈയിൽ ഐഫോണും; ക്വാളിറ്റിയുള്ള ചിത്രങ്ങളും വിഡിയോകളും പകർത്താം
M
MadhyamamSource Link
about 1 month ago