കോഴിക്കോട്: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ജയിച്ചുകയറിയത് 11 വനിതകൾ. വോട്ട് ചെയ്ത വനിതകളുടെ എണ്ണം കൂടിയിട്ടും ഇത്തവണയും എണ്ണത്തിൽ മാറ്റമില്ല. ഇതിൽ ഒമ്പതുപേരും യു.ഡി.എഫാണ്. രണ്ടുപേർ എൽ.ഡി.എഫും. ചരിത്രത്തിലാദ്യമായാണ് ഇത്രയുംപേർ യു.ഡി.എഫിൽനിന്ന് പെൺനിരയായി എത്തുന്നത്. 2001ൽ ഏഴുപേരുണ്ടായിരുന്ന റെക്കോഡാണ് വഴിമാറിയത്. എൽ.ഡി.എഫിൽ ആറ്റിങ്ങലിൽ ജയിച്ച സി.പി.എമ്മിലെ ഒ.എസ്. അംബികയും നാട്ടികയിൽ ജയിച്ച സി.പി.ഐയുടെ ഗീത ഗോപിയും വിജയം ആവർത്തിക്കുകയായിരുന്നു. യു.ഡി.എഫിൽ ജയിച്ച വനിതകളിൽ ഏഴുപേരും കോൺഗ്രസിൽനിന്നാണ്. ഉമ തോമസിന്റേത് (തൃക്കാക്കര) തുടർവിജയമാണ്. വിദ്യ ബാലകൃഷ്ണൻ (എലത്തൂർ), കെ.എ. തുളസി (കോങ്ങാട്), ഉഷ വിജയൻ (മാനന്തവാടി), ബിന്ദു കൃഷ്ണ (കൊല്ലം), രമ്യ ഹരിദാസ് (ചിറയിൻകീഴ്) എന്നിവർ കന്നിക്കാരാണ്. ഒരിടവേളക്ക് ശേഷമാണ് അരൂരിൽനിന്ന് ഷാനിമോൾ ഉസ്മാൻ ജയിക്കുന്നത്. ആർ.എം.പി.ഐ സ്ഥാനാർഥിയായ കെ.കെ. രമക്ക് വടകരയിൽ വീണ്ടും മുന്നേറാനായി. ഭർത്താവ് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി ഓർമദിനത്തിലാണ് രമയുടെ വിജയം. എൽ.ഡി.എഫ് കൺവീനറെ അട്ടിമറിച്ചാണ് മുസ്‍ലിം ലീഗിലെ യുവതാരം ഫാത്തിമ തഹ്‍ലിയ എത്തുന്നത്. ലീഗിന്റെ ചരിത്രത്തിലെ ആദ്യ വനിത എം.എൽ.എയാണ് ഫാത്തിമ തഹ്‍ലിയ. 15ാം നിയമസഭയിൽ രമ മാത്രമായിരുന്നു യു.ഡി.എഫിലെ പെൺമുഖം. പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെ ഉമ തോമസ് വന്നു. കെ.കെ. ശൈലജ, വീണാ ജോർജ്, യു. പ്രതിഭ, ദലീമ ജോജോ, ശാന്തകുമാരി, മന്ത്രിമാരായ ആർ. ബിന്ദു, ജെ. ചിഞ്ചുറാണി തുടങ്ങിയ സി.പി.എം സിറ്റിങ് എം.എൽ.എമാർക്ക് അടിപതറി. കൊട്ടാരക്കരയിൽ നേരിയ വ്യത്യാസത്തിനാണ് യു.ഡി.എഫ് സ്ഥാനാർഥി ഐഷ പോറ്റി തോറ്റത്. 1996ൽ 13 വനിതകൾ നിയമസഭയിലുണ്ടായിരുന്നു.

ഇത്തവണയും മാറ്റമില്ല, 11 വനിത എം.എൽ.എമാർ; യു.ഡി.എഫ് -ഒമ്പത്, എൽ.ഡി.എഫ് -രണ്ട്
M
MadhyamamSource Link
about 1 hour ago
