ന്യൂഡൽഹി: രാജ്യത്ത് പാചകവാതക ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതികൾ വൻ വിജയമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. മാർച്ച് 23 മുതൽ ഇതുവരെ രാജ്യത്തുടനീളം 17.25 ലക്ഷത്തിലധികം 5 കിലോയുടെ പാചകവാതക സിലിണ്ടറുകൾ (എഫ്.ടി.എൽ) വിറ്റഴിച്ചതായി മന്ത്രാലയം അറിയിച്ചു. സാധാരണക്കാർക്കും അതിഥി തൊഴിലാളികൾക്കും പാചകവാതകം എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറിയ സിലിണ്ടറുകളുടെ വിതരണം സർക്കാർ വർധിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെങ്കിലും, രാജ്യത്തെ ഗാർഹിക എൽ.പി.ജി, പി.എൻ.ജി, സി.എൻ.ജി വിതരണം 100 ശതമാനവും തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. അതിഥി തൊഴിലാളികൾക്കിടയിൽ ചെറിയ സിലിണ്ടറുകൾക്കുള്ള ആവശ്യം വർധിച്ചതോടെ മാർച്ച് ആദ്യവാരത്തെ അപേക്ഷിച്ച് ഇവയുടെ വിതരണം ഇരട്ടിയാക്കിയിട്ടുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം 6000ത്തിലധികം ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുകയും 90,000ത്തിലധികം ചെറിയ സിലിണ്ടറുകൾ ഇത്തരം ക്യാമ്പുകൾ വഴി മാത്രം വിറ്റഴിക്കുകയും ചെയ്തു. അതേസമയം, പാചകവാതക ദുരുപയോഗവും കരിഞ്ചന്തയും തടയാൻ കർശന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. വെള്ളിയാഴ്ച മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2500ലധികം റെയ്ഡുകൾ നടന്നു. ഈ പരിശോധനകളിൽ നിയമവിരുദ്ധമായി സൂക്ഷിച്ച 750ലധികം സിലിണ്ടറുകൾ പിടിച്ചെടുത്തു. വിതരണ ശൃംഖലയിൽ ക്രമക്കേടുകൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.സമുദ്ര മാർഗമുള്ള ഇന്ധന നീക്കവും സുഗമമാണെന്ന് തുറമുഖ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അവശ്യ ഇന്ധനങ്ങളുടെ വിതരണം തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ മന്ത്രാലയങ്ങൾ സംയുക്തമായി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

ഇന്ധന പ്രതിസന്ധി ഭയക്കേണ്ട; പാചകവാതക വിതരണത്തിൽ റെക്കോർഡ് കുതിപ്പ്
M
MadhyamamSource Link
22 days ago