വാഷിങ്ടൺ: ഇറാൻ വ്യോമാതിർത്തിയിൽ തകർന്നു വീണ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനത്തിലെ കാണാതായ ജീവനക്കാരിൽ രണ്ടാമത്തെ വ്യക്തിയെയും കണ്ടെത്തി അമേരിക്കൻ രക്ഷാസേന. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വാർത്ത സ്ഥിരീകരിച്ചു. ഞങ്ങൾക്കവനെ ലഭിച്ചു, മണിക്കൂറുകൾ നീണ്ട യുഎസ് സൈന്യത്തിന്‍റെ ധീരമായ തിരച്ചിലുകൾക്കും രക്ഷാപ്രവർത്തനങ്ങളുടെയും ഫലമായി കാണാതായ വെപ്പൺ ഓഫീസറെ കണ്ടെത്തി എന്ന് ട്രംപ് പറഞ്ഞു. കാണാതായ രണ്ടാമത്തെ ജീവനക്കാരനെ കണ്ടെത്തിയെങ്കിലും ഇയാളെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രാത്രിയിലാരംഭിച്ച തിരച്ചിലിനൊടുവിലാണ് ഉദ്യോഗസ്ഥനെ കണ്ടെത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ ശക്തമായ വെടിവെപ്പുണ്ടായതായി യു.എസ് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ യു.എസ് സൈന്യം പുറത്തുവിട്ടിട്ടില്ല. ജീവനക്കാരനെ കണ്ടെത്തിയത് ആശ്വാസകരമാണെങ്കിലും അവർ ഇപ്പോഴും പൂർണ സുരക്ഷിതരല്ല എന്നാണ് യു.എസ് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇറാന്‍റെ പ്രത്യേക സൈനിക വിഭാഗങ്ങളുടെ സാനിധ്യമുള്ള മേഖലയായതിനാൽ രക്ഷാപ്രവർത്തനം എളുപ്പമല്ല. കാണാതായ ഉദ്യോഗസ്ഥനു വേണ്ടി ഇറാൻ സൈന്യവും വൻതോതിലുള്ള തിരച്ചിലാണ് നടത്തിയത്. ഇയാളെ കുറിച്ച് വിവരം നൽകുന്ന ഏതൊരു പൗരനും 60000 ഡോളർ പാരിതോഷികമാണ് ഇറാൻ പ്രഖ്യാപിച്ചിരുന്നത്. യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ യുദ്ധവിമാനം ഇറാൻ സൈന്യം തകർക്കുന്നത്.

ഇറാനിൽ കാണാതായ യു.എസ് പൈലറ്റിനെ രക്ഷപ്പെടുത്തി സൈന്യം; സ്ഥിരീകരിച്ച് ട്രംപ്
M
MadhyamamSource Link
about 1 month ago