വാഷിങ്ടൺ: യു.എസ് ഇസ്രായേൽ സംയുക്ത സൈന്യം ഇറാനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് 1941ലെ പേൾ ഹാർബർ ആക്രമണത്തെ പരാമർശിച്ച് യു. എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയുമൊത്തുള്ള വാർത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്‍റെ അപ്രതീക്ഷിത പരാമർശം. ഇറാനെ ആക്രമിക്കുന്ന കാര്യം എന്തുകൊണ്ടാണ് ജപ്പാനുൾപ്പെടെയുള്ള സഖ്യ കക്ഷികളെ അറിയിക്കാതിരുന്നത് എന്ന ജാപ്പനീസ് മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ ആരോടും പറഞ്ഞില്ല, കാരണം ഞങ്ങൾക്ക് സർപ്രൈസ് നൽകണമായിരുന്നു. സർപ്രൈസിനെ കുറിച്ച് ജപ്പാനെക്കാൾ നന്നായി മറ്റാർക്കറിയാം. നിങ്ങളെന്തുകൊണ്ടാണ് പേൾ ഹാർബറിനെ കുറിച്ച് പറയാത്തത്. നിങ്ങൾ ഞങ്ങളേക്കാൾ സർപ്രൈസിൽ വിശ്വസിക്കുന്നവരാണ്- എന്നായിരുന്നു ട്രംപിന്‍റെ മറുപടി. 1941 ഡിസംബർ ഏഴിനാണ് പേൾ ഹാർബറിലുള്ള യു.എസിന്‍റെ നാവിക താവളം ജപ്പാൻ ആക്രമിക്കുന്നത്. 2390 അമേരിക്കക്കാരുടെ ജീവനെടുത്ത ആക്രമണത്തിന് പിന്നാലെയാണ് യു.എസ് ജപ്പാനുമായി യുദ്ധം പ്രഖ്യാപിച്ചത്. ഇതാണ് പിന്നീട് രണ്ടാം ലോക യുദ്ധത്തിലേക്ക് നയിച്ചത്. 1945 ൽ യു.എസ് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ് വർഷിച്ചു. തുടർന്ന് 1951 സെപ്റ്റംബറിൽ ഇരു രാജ്യങ്ങളും സമാധാന കരാറിൽ ഒപ്പിട്ടതോടെയാണ് യുദ്ധം അവസാനിച്ചത്. അതിനു ശേഷം ഇരു രാജ്യങ്ങളും സഖ്യ കക്ഷികളായി തുടരുകയാണ്. അതേസമയം, പശ്ചിമേഷ്യൻ സംഘർഷം 21ാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ലോകത്ത് സമാധാനം കൊണ്ടുവരാൻ ട്രംപിന് മാത്രമേ കഴിയൂ എന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും ആ ലക്ഷ്യം കൈവരിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹത്തിലെ നിരവധി പങ്കാളികളുമായി പ്രവർത്തിക്കാൻ തയ്യാറാണെന്നും ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു. ഹുർമുസ് കടലിടുക്ക് അടച്ചിടുകയും അയൽരാജ്യങ്ങളെ ആക്രമിക്കുകയും ചെയ്ത ഇറാന്‍റെ നടപടികളെ അവർ അപലപിച്ചു.

ഇറാനെ ആക്രമിക്കുന്നത് ആരോടും പറഞ്ഞില്ല, കാരണം ഞങ്ങൾക്ക് സർപ്രൈസ് നൽകണമായിരുന്നു, സർപ്രൈസിനെ കുറിച്ച് ജപ്പാനെക്കാൾ നന്നായി മറ്റാർക്കറിയാം- പേൾ ഹാർബർ ആക്രമണത്തെ പരാമർശിച്ച് ട്രംപ്
M
MadhyamamSource Link
about 2 months ago