ദോഹ: ഖത്തറിനു നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാനെതിരെ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര -രഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ഖത്തർ. ഇതിന് തുടർച്ചയായി മേഖലയിലെ സാഹചര്യങ്ങൾ വിശദീകരിച്ച് ഖത്തർ യു.എന്നിനും സെക്യൂരിറ്റി കൗൺസിലിനും കത്തയച്ചു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും സുരക്ഷാ കൗൺസിൽ അധ്യക്ഷൻ മൈക്കൽ വാൾട്സിനുമാണ് യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി കത്തയച്ചത്. ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള ലംഘനവും സുരക്ഷക്കും പ്രാദേശിക അഖണ്ഡതക്കും ഭീഷണിയാണ്. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും അപകടപ്പെടുത്തുന്ന പ്രകോപനപരമായ നീക്കമാണിതെന്നും ഖത്തർ വ്യക്തമാക്കി. ഖത്തറിനുനേരെ നടന്ന ആക്രമണങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചു തകർത്തു. അതേസമയം, നിരവധി സിവിലിയന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങൾ ബന്ധപ്പെട്ട അധികാരികൾ വിലയിരുത്തിവരുകയാണെന്നും അവർ വിശദീകരിച്ചു. ഇറാനെതിരെ യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം അംഗീകരിച്ചിട്ടും ആക്രമണങ്ങൾ തുടരുകയാണ്. 136 രാജ്യങ്ങൾ അംഗീകരിച്ച പ്രമേയം ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ഉടൻ അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം ആക്രമണങ്ങൾക്കെതിരെ പ്രതിരോധിക്കാനുള്ള അവകാശം ഖത്തറിനുണ്ട്. ആക്രമണത്തിനെതിരെ അനുയോജ്യമായ രീതിയിൽ പ്രതികരിക്കുമെന്നും കത്തിൽ ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി കത്തിൽ ആവർത്തിച്ചു.

ഇറാൻ ആക്രമണം: യു.എന്നിന് കത്തയച്ച് ഖത്തർ
M
MadhyamamSource Link
about 2 months ago