വാഷിങ്ടൺ ഡി.സി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കുമെതിരെ അമേരിക്കയിൽ ജനകീയ പ്രക്ഷോഭം ആളിപ്പടരുന്നു. 'നോ കിങ്‌സ്' എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പരിപാടിയിൽ 50 സംസ്ഥാനങ്ങളിലായി 3200ലധികം റാലികളാണ് ശനിയാഴ്ച അരങ്ങേറിയത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ അക്രമരഹിത ജനകീയ മുന്നേറ്റമായി ഇത് മാറുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, വാഷിങ്ടൺ ഡി.സി തുടങ്ങിയ നഗരങ്ങൾക്ക് പുറമെ ട്രംപിന് ശക്തമായ സ്വാധീനമുള്ള ഗ്രാമീണ മേഖലകളിലും പ്രതിഷേധം ഉയരുകയാണ്. TWEEPS: We don’t do kings in America. 🇺🇸 We don’t do dictators. Tomorrow, March 28, show up at a No Kings march and remind Trump who this country belongs to: the people. I need 1,000 fast RTs and replies using #WeSayNoKings Please and thank you! 🙏💪 pic.twitter.com/mySTBQIeuA — BrooklynDad_Defiant!☮️ (@mmpadellan) March 27, 2026 അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തുന്ന ബോംബാക്രമണം നാലാം വാരത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂറ്റൻ പ്രതിഷേധം. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾക്കൊപ്പം ട്രംപിന്റെ അധികാര ദുർവിനിയോഗത്തിനെതിരെയും ജനങ്ങൾ ശബ്ദമുയർത്തുന്നു. മുമ്പ് നടന്ന രണ്ട് 'നോ കിങ്‌സ്' പ്രതിഷേധങ്ങളിലും ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. എന്നാൽ, ഇത്തവണ ഐഡഹോ, വ്യോമിങ്, മൊണ്ടാന തുടങ്ങിയ റിപബ്ലിക്കൻ കോട്ടകളിൽ പോലും പ്രതിഷേധക്കാർ തെരുവിലിറങ്ങുന്നത് ഭരണകൂടത്തിന് വലിയ തലവേദനയാകുന്നുണ്ട്. തെരഞ്ഞെടുപ്പ് വിധി നിർണയിക്കുന്ന പെൻസിൽവാനിയ, ജോർജിയ, അരിസോണ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിലും വൻ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്. പ്രതിഷേധം ശക്തമാകുമ്പോഴും ഇതിനെ നിസ്സാരവത്കരിക്കാനാണ് വൈറ്റ് ഹൗസ് ശ്രമിക്കുന്നത്. ഈ റാലികൾ മാധ്യമപ്രവർത്തകർക്ക് മാത്രം താൽപര്യമുള്ള 'ട്രംപ് വിരുദ്ധ ചികിത്സാ സെഷനുകൾ' മാത്രമാണെന്ന് വൈറ്റ് ഹൗസ് വക്താവ് അബിഗയിൽ ജാക്സൺ പരിഹസിച്ചു. എന്നാൽ, ട്രംപിന്റെ ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കെതിരെ വോട്ടർമാർ രോഷാകുലരാണെന്നും ഈ തെരുവ് പോരാട്ടം വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇൻഡിവിസിബിൾ പ്രസ്ഥാനത്തിന്റെ സ്ഥാപക ലിയ ഗ്രീൻബെർഗ് മുന്നറിയിപ്പ് നൽകി. ഫെഡറൽ ഇമിഗ്രേഷൻ അതോറിറ്റിയുടെ അതിക്രമങ്ങൾക്കും നഗരങ്ങളിൽ നാഷനൽ ഗാർഡിനെ വിന്യസിച്ചതിനുമെതിരെയുള്ള ജനവികാരമാണ് ഈ മൂന്നാം ഘട്ട സമരത്തിന് കരുത്തുപകരുന്നത്. നേരത്തെ നടന്ന പ്രതിഷേധങ്ങളെത്തുടർന്ന് ചില വിവാദ തീരുമാനങ്ങളിൽനിന്ന് പിന്മാറാൻ ട്രംപ് നിർബന്ധിതനായിരുന്നു. മിനിയാപൊളിസിൽ ഐ.സി.ഇ ഉദ്യോഗസ്ഥരുടെ നടപടിയിൽ രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതും പ്രതിഷേധത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. അമേരിക്കയിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ എ.സി.എൽ.യു ഉൾപ്പെടെയുള്ളവ സമരത്തിന് പൂർണ പിന്തുണയുമായി രംഗത്തുണ്ട്.

ഇറാൻ യുദ്ധവും ഭരണകൂട ഭീകരതയും; ട്രംപിനെ മുട്ടുകുത്തിക്കാൻ 'നോ കിങ്‌സ്' പോരാട്ടം
M
MadhyamamSource Link
about 1 month ago