ഹരിപ്പാട്: ക്ഷേത്ര ഉത്സവത്തിന് എത്തിയവർക്ക് നേരെ തെരുവുനായയുടെ ആക്രമണം. ഒൻപത് പേർക്ക് കടിയേറ്റു. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചിത്തിര ഉത്സവ തിരക്കിനിടയിൽ ദേശീയപാതയിൽ തെക്കേനടക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് ആയാപറമ്പു ആലൂർ വീട്ടിൽ സജിത് (41) പാലക്കാട് ചിറ്റൂർ ചിത്ര നിവാസിൽ രാഹുൽ ( 41 ), ഹരിപ്പാട് തുലാമ്പറമ്പ് തെക്ക് ദീപത്തിൽ പാർത്ഥീവ് കൃഷ്ണൻ(17) സ്വപ്ന ഭവനത്തിൽ ശിവദാസൻ (58), കാർത്തിക ഭവനത്തിൽ ഹരി (57), കരുവാറ്റ ചാലിൽ പ്രതാപ് (41), ഹരിപ്പാട് പോലീസ് ക്വാർട്ടേഴ്സിൽ ഇജാസ് (37), വെട്ടുവേനി പാലാനിക്കൽ തറയിൽ കണ്ണൻ (59) വെട്ടുവേ നി പ്രതുൽ ഭവനത്തിൽ പരമേശ്വരൻ പിള്ള (61) എന്നിവർക്ക് തെരുവുനായയുടെ കടിയേറ്റത്. കടിച്ച നായയെ കണ്ടെത്താനാവാത്തത് ജനങ്ങളിൽ പരിഭ്രാന്തി പരുത്തിയിട്ടുണ്ട്. കടിയേറ്റവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.ആട്ടിൻപറ്റങ്ങൾ കണക്കെയാണ് നഗരത്തിൽ രാത്രികാലമയാൽ നായകൾ വിഹരിക്കുന്നത്. ഹരിപ്പാടും പരിസര പ്രദേശങ്ങളിലും രൂക്ഷമായ തെരുവ് നായ ശല്യമാണുള്ളത്. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിൽ നഗരസഭ നടപടികൾ കൈക്കൊള്ളുന്നില്ലെന്ന് ആക്ഷേപമുണ്ട്.ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തും റവന്യൂ ടവർ കെട്ടിടത്തിലും കോടതി, റെയിൽവേ സ്റ്റേഷൻ, ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളിലെല്ലാം തെരുവ് നായകൾ കൂട്ടമായാണ് കാണപ്പെടുന്നത്.

ഉത്സവത്തിന് എത്തിയവർക്ക് നേരെ തെരുവ് നായ ആക്രമണം;ഒൻപത് പേർക്ക് കടിയേറ്റു
M
MadhyamamSource Link
18 days ago