ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷവും ഊർജ വിതരണ ശൃംഖലകളിലെ പ്രത്യാഘാതങ്ങളും ചർച്ചചെയ്ത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുളള കൂടിക്കാഴ്ച. മേഖലയിലെ സംഘർഷാവസ്ഥയിലും ഖത്തറുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതാണ് സന്ദർശനം. ലുസൈൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെയും അന്തർദേശീയ തലങ്ങളിലെയും സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു. യോഗത്തിന്റെ തുടക്കത്തിൽ ജോർജിയ മെലോണിയയെ സ്വാഗതം ചെയ്ത അമീർ, ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന സൗഹൃദ ബന്ധത്തെ പ്രശംസിച്ചു. സംഘർഷം മൂലം തടസ്സപ്പെട്ട ഊർജ വിതരണം ഉറപ്പാക്കുന്നതിനായുള്ള വഴികൾ ഇരുവരും വിലയിരുത്തി. സംഘർഷം ലഘൂകരിക്കുന്നതിനും ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രതിസന്ധികൾ പരിഹരിക്കുന്നതിനും രാഷ്ട്രീയ -നയതന്ത്ര നീക്കങ്ങൾക്ക് മുൻഗണന നൽകണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും, പ്രത്യേകിച്ച് സമ്പദ്‌വ്യവസ്ഥയിലും ഊർജ വിതരണ രംഗത്തും അതിനെ പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും ഇരു നേതാക്കളും പങ്കുവെച്ചു. കൂടിക്കാഴ്ചക്കായി ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ജോർജിയ മെലോണിയെയും സംഘത്തെയും വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫിയും ഖത്തറിലെ ഇറ്റലി അംബാസഡർ പൗലോ തോഷിയും ചേർന്നാണ് സ്വീകരിച്ചത്.

ഊർജ പ്രതിസന്ധി; ഖത്തർ അമീർ -ഇറ്റാലിയൻ പ്രധാനമന്ത്രി കൂടിക്കാഴ്ച
M
MadhyamamSource Link
about 1 month ago