തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതിയിൽ കേന്ദ്ര സർക്കാറിന്‍റെ ഗൂഢലക്ഷ്യവും ന്യൂനപക്ഷ വിരുദ്ധ അജണ്ടയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ക്രൈസ്തവ സഭാസ്ഥാപനങ്ങൾ അടക്കമുള്ള സന്നദ്ധ സംഘടനകളുടെ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളെ തടയാനുള്ള കേന്ദ്ര നീക്കങ്ങൾ സംബന്ധിച്ച ചോദ്യങ്ങളാണ് കത്തിൽ കെ.സി. വേണുഗോപാൽ ഉന്നയിച്ചത്. വഖഫ് ഭേദഗതിപോലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനും ക്രിസ്ത്യൻ മതവിഭാഗത്തെ വരുതിയിൽ നിർത്താനുമുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്ന വസ്തുത പ്രധാനമന്ത്രിക്ക് നിഷേധിക്കാനാകുമോ എന്നും കെ.സി വേണുഗോപാൽ ചോദിക്കുന്നു. ബിസിനസ് അഡ്വൈസറി കമ്മിറ്റി കൂടി സമയം നിശ്ചയിച്ചാണ് സാധാരണ ഒരു ബില്‍ സഭയുടെ പരിഗണനക്ക് വിടുന്നത്. എഫ്.സി.ആർ.എയുമായി ബന്ധപ്പെട്ട് ബി.എ.സിയിൽ കൂടിയാലോചനകൾ നടന്നിട്ടുണ്ടോ? ബിൽ അവതരിപ്പിക്കാൻ കമ്മിറ്റി സമയം നിശ്ചയിച്ചു തന്നിട്ടില്ലെങ്കിൽ പാർലമെന്റിലെ കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ ധൃതിപിടിച്ച് ഇത്തരമൊരു ബിൽ കൊണ്ടുവരാനുള്ള അടിയന്തര സാഹചര്യം എന്തായിരുന്നു? ബില്ലിന്റെ ദൂരവ്യാപകമായ ദോഷങ്ങൾ സർക്കാരിന് മനസ്സിലായിട്ടും എന്തുകൊണ്ടാണ് അവതരണവുമായി സർക്കാർ മുന്നോട്ടുപോയത്? അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ സംസ്ഥാനങ്ങളിലെ, പ്രതിപക്ഷത്തെ പ്രധാനപ്പെട്ട എം.പിമാര്‍ എല്ലാവരും തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്താണെന്നും ഇതൊരു സുവര്‍ണാവസരമാണെന്നും കണക്കാക്കി ബില്‍ അവതരിപ്പിക്കുകയല്ലേ സർക്കാർ ചെയ്തതെന്നും കെ.സി ചോദിക്കുന്നു.

എഫ്.സി.ആർ.എ: മോദിക്ക് വേണുഗോപാലിന്‍റെ തുറന്ന കത്ത്
M
MadhyamamSource Link
about 1 month ago