ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് മുൻ സി.ഇ.ഒ അലോക് സിങ്ങിനെ പുതിയ സ്ട്രാറ്റജി ഓഫിസർ ചീഫായി നിയമിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. ഏപ്രിൽ ആറിന് അദ്ദേഹം ചുമതലയേൽക്കും. 2025 ഡിസംബറിൽ ഇൻഡിഗോ ഗുരുതര പ്രവർത്തന പ്രതിസന്ധി നേരിട്ടതിനെ തുടർന്ന് കമ്പനിയിൽ നേതൃമാറ്റം നടക്കുന്നതിനിടെയാണ് പുതിയ നിയമനം. മാർച്ച് ആദ്യം ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സ് രാജിവെച്ചിരുന്നു. മാനേജിങ് ഡയറക്ടറായ രാഹുൽ ഭാട്ടിയക്കാണ് താൽക്കാലിക ചുമതല. ഡിസംബറിൽ വിമാനകമ്പനി ഏറ്റവും മോശമായ പ്രവർത്തന പ്രതിസന്ധി നേരിട്ടിരുന്നു. രാജ്യത്തുടനീളം നിരവധി വിമാന സേവനങ്ങൾ റദ്ദാക്കുകയും കാലതാമസങ്ങൾ നേരിടുകയും ചെയ്തിരുന്നു. ഇത് പൊതുജനങ്ങളിൽനിന്ന് വ്യാപകമായ പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. 2025 ഡിസംബർ മൂന്നിനും അഞ്ചിനും ഇടയിൽ ഇൻഡിഗോ 2507 വിമാന സർവിസുകളാണ് റദ്ദാക്കിയത്. 1852 വിമാനങ്ങൾ വൈകി സർവിസ് നടത്തുകയും ചെയ്തിരുന്നു. രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം യാത്രക്കാരെയാണ് പ്രതിസന്ധി ബാധിച്ചത്. പൈലറ്റുമാർക്കുള്ള പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലെ വെല്ലുവിളികളാണ് തടസ്സങ്ങൾക്ക് കാരണമായത്. പ്രതിസന്ധിയെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഫെബ്രുവരി 10വരെ ഇൻഡിഗോയുടെ ശൈത്യകാല ഷെഡ്യൂൾ 10 ശതമാനം കുറച്ചിരുന്നു. കൂടാതെ വിമാന സർവിസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിന് ഡി.ജി.സി.എ 22 കോടി പിഴയും ചുമത്തിയിരുന്നു.

എയർ ഇന്ത്യ എക്സ്പ്രസ് മുൻ സി.ഇ.ഒ അലോക് സിങ് ഇൻഡിഗോയുടെ പുതിയ ചീഫ് സ്ട്രാറ്റജി ഓഫിസർ
M
MadhyamamSource Link
about 2 months ago