കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ നിലപാട് പ്രഖ്യാപിച്ച് പാർട്ടി ദേശീയ പ്രസിഡന്റ് എം.കെ ഫൈസി. എൽ.ഡി.എഫ് സർക്കാർ എല്ലാ മേഖലയിലും പരാജയമാണെന്ന അഭിപ്രായം പാർട്ടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ നൽകുക.ബി.ജെ.പിക്ക് വിജയസാധ്യതയുള്ള നേമത്ത് എൽ.ഡി.എഫിന് പരസ്യ പിന്തുണ നൽകും. എന്നാൽ മഞ്ചേശ്വരത്ത് യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ്.ഡി.പി.ഐക്ക് ബന്ധമില്ലെന്നും ഫൈസി ആവർത്തിച്ചു. എന്നാൽ ഫസൽ വധക്കേസ് പ്രതിയായ കാരായി രാജനെ തോൽപ്പിക്കാൻ തലശ്ശേരിയിൽ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ ആരുടെയോ പ്രീതി സമ്പാദിക്കാനാണ് എസ്.ഡി.പി.ഐയെ എതിർക്കുന്നത്. തമിഴ്‌നാട്ടിൽ ഡി.എം.കെ മുന്നണിയിൽ കോൺഗ്രസും എസ്.ഡി.പി.ഐയും ഒപ്പമുണ്ടെന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാവുൾപ്പെടെ ഞങ്ങളെ എതിർക്കുന്നവരെ പിന്തുണക്കേണ്ട ആവശ്യം ഞങ്ങൾക്കും ഇല്ല. കോൺഗ്രസിലെ മറ്റു നേതാക്കൾ എസ്.ഡി.പി.ഐയുടെ കാര്യത്തിൽ ഈ വാശി കാട്ടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്തുണയുടെ കാര്യത്തിൽ പരസ്യപ്രഖ്യാപനം വേണോ അതോ പ്രവർത്തകർക്ക് മാത്രം നിർദ്ദേശം നൽകിയാൽ മതിയോ എന്ന കാര്യത്തിൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽ.ഡി.എഫ് സർക്കാർ പൂർണ്ണ പരാജയമാണെന്ന അഭിപ്രായമില്ല; എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി
M
MadhyamamSource Link
about 1 month ago