പശ്ചിമേഷ്യൻ സംഘർഷം കാലക്രമേണ നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഇറാൻ തടഞ്ഞതുമായി ബന്ധപ്പെട്ട് ഇന്ധന വിതരണം തടസ്സപെടുകയും നിത്യ ജീവിതത്തിലെ ആശങ്കകൾ രൂക്ഷമാവുകയും ചെയ്തു. എൽ.പി.ജി ക്ഷാമം കാരണം നിരവധി ഹോട്ടലുകളാണ് അടച്ചു പൂട്ടിയത്. ഹോട്ടലുകളിലും വീടുകളിലും നേരിടുന്ന പ്രശ്നം സിനിമ മേഖലയെയും ബാധിച്ചിരിക്കുകയാണ്. എൽ.പി.ജി സിലിണ്ടറുകളുടെ ക്ഷാമം മലയാള സിനിമയിൽ ഏകദേശം 18 സിനിമകളുടെ ഷൂട്ടിങ് ഷെഡ്യൂളുകളെ ബാധിച്ചതായി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെ.എഫ്.പി.എ) അടുത്തിടെ റിപ്പോർട്ട് നൽകി. സെറ്റുകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ആളുകൾക്ക് ഭക്ഷണം പാകം ചെയ്യാൻ എൽ.പി.ജിയുടെ സ്ഥിരമായ വിതരണത്തെ ആശ്രയിക്കുന്ന സിനിമ സംഘങ്ങൾക്ക് സ്ഥിതി ആശങ്കാജനകമാണെന്ന് കെ.എഫ്.പി.എ പ്രസിഡന്റ് ബി. രാകേഷ് പറഞ്ഞു. 'രണ്ട് ദിവസത്തേക്ക് കൂടി നിലനിൽക്കാൻ സാധ്യതയുള്ള സ്റ്റോക്ക് ഞങ്ങളുടെ പക്കലുണ്ട്. അതിനപ്പുറം ക്ഷാമം തുടർന്നാൽ ഷൂട്ടിങ് തുടരുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും' രാകേഷ് ദി ഹിന്ദുവിനോട് പറഞ്ഞു. ചിത്രീകരണ ഷെഡ്യൂളുകൾ തടസ്സപ്പെട്ടാൽ നിർമാതാക്കൾക്ക് ഏകദേശം 5 കോടി രൂപയുടെ നഷ്ടം നേരിടേണ്ടിവരുമെന്ന് അസോസിയേഷൻ പറയുന്നു. ചിത്രീകരണം പകുതിവഴിയിൽ നിർത്തുന്നത് വലിയ ലോജിസ്റ്റിക് വെല്ലുവിളികൾ സൃഷ്ടിക്കും. പ്രത്യേകിച്ച് അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ, ഉപകരണങ്ങൾ എന്നിവയുടെ കാര്യത്തിൽ. ഷെഡ്യൂളുകൾ പുനക്രമീകരിക്കുന്നത് ബുദ്ദിമുട്ടായതിനാൽ നിർമാണത്തിൽ ഒരു ചെറിയ ഇടവേള പോലും ചെലവ് ഗണ്യമായി വർദ്ധിപ്പിക്കുമെന്നും സംഘടന പറയുന്നു. ഒരു സിനിമാ ലൊക്കേഷനിൽ അഭിനേതാക്കൾക്കും ജീവനക്കാർക്കും ഭക്ഷണം തയ്യാറാക്കാൻ ദിവസം അഞ്ച് എൽ.പി.ജി സിലിണ്ടറുകൾ വരെ വേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൽ.പി.ജി വിതരണം കർശനമാക്കിയതോടെ ചില ഉൽപാദകർ പ്രവർത്തനങ്ങൾ തുടരുന്നതിന് വിറക് ഉപയോഗിച്ചുള്ള പാചകം അല്ലെങ്കിൽ ഇലക്ട്രിക് ഇൻഡക്ഷൻ സ്റ്റൗ പോലുള്ള ബദൽ മാർഗങ്ങളും സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.

എൽ.പി.ജി പ്രതിസന്ധി മലയാള സിനിമ ചിത്രീകരണത്തിന് വെല്ലുവിളിയാകും; അഞ്ച് കോടി രൂപയോളം നഷ്ടം ഉണ്ടാകുമെന്ന് നിർമാതാക്കൾ
M
MadhyamamSource Link
about 2 months ago