കോട്ടക്കൽ: മക്കൾ ജോലിക്കു പോയ സമയത്ത് വീട്ടിൽ കയറി എഴുപതുകാരിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അയൽവാസിയായ യുവാവ് പിടിയിൽ. തോക്കാമ്പാറ സ്വദേശി കൊച്ചമ്മൽ ഹരികൃഷ്ണയെയാണ് (31) ഇൻസ്പെക്ടർ ദീപകുമാർ അറസ്റ്റ് ചെയ്തത്. ഇയാൾ സോഫ്റ്റ് വെയർ എൻജിനീയറാണ്. കഴിഞ്ഞ ജനുവരി 27നാണ് സംഭവം. അയൽവാസിയായ രുഗ്മിണിയമ്മക്ക് ചെറിയ ഓർമക്കുറവുള്ളത് കൃത്യമായി അറിയുന്നയാളാണ് പ്രതി. സംഭവത്തിനുശേഷം സ്ത്രീയുടെ നിലവിളിശബ്ദം കേട്ടെന്നും പറഞ്ഞെത്തിയ പ്രതി മറ്റുള്ളവരോടൊപ്പം ഈ വീടൊഴികെ മറ്റെല്ലാ വീടുകളിലും കയറിയിറങ്ങിയിരുന്നു. പിന്നീട് സംശയം തോന്നിയ അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടക്കുന്ന രുഗ്മിണിയമ്മയെ ആശുപത്രിയിലെത്തിക്കാനും പ്രതിയായ ഹരികൃഷ്ണ ഒപ്പം നിന്നു. മോഷ്ടിച്ച രണ്ടു പവൻ വരുന്ന വളകൾ കോട്ടക്കലിലാണ് വിറ്റഴിച്ചത്. കൃത്യത്തിനുശേഷം ബാങ്ക് ഇടപാടുകൾ നിരീക്ഷിച്ചാണ് പൊലീസ് ഹരികൃഷ്ണയിലേക്ക് എത്തുന്നത്. ഇതിനിടെ മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കുകയും കടബാധ്യതകൾ തീർക്കുകയും ചെയ്തു. എസ്.ഐ പ്രീത, ഗ്രേഡ് എ.എസ്.ഐ രാമദാസ്, എ.എസ്.ഐ അനീഷ് ചാക്കോ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

എഴുപതുകാരിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസ്; അയൽവാസിയായ സോഫ്റ്റ്്വെയർ എൻജിനീയർ അറസ്റ്റിൽ
M
MadhyamamSource Link
about 1 month ago