ഓരോ റമദാനും വിടപറയുമ്പോൾ നിരവധി നല്ല ഓർമ്മകൾ ബാക്കിയാകും. പ്രവാസ ജീവിതത്തിൽ അത് വളരെ കൂടുതലാണ്. നോമ്പ് തുറക്കാൻ സമയമാകുന്ന നേരത്താണ് പലപ്പോഴും ജോലി കഴിഞ്ഞ് വരിക. വഴികളിലെല്ലാം പള്ളികളിൽ പ്രാർത്ഥനക്കും നോമ്പു തുറക്കുമായി ആളുകൾ ഒരുമിച്ചു കൂടിയതുകാണാം. ലേബർ ക്യാമ്പുകൾക്ക് മുന്നിൽ ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും വിതരണം ചെയ്യുന്നതും പതിവ് കാഴ്ചയാണ്. വിശപ്പിന്റെ ഗൗരവം ബോധ്യപ്പെടുത്താനും വിശക്കുന്നവന്റെ അന്നം ഉറപ്പുവരുത്താനും വ്രത ദിനങ്ങൾ അതുവഴി എല്ലാവരെയും ബോധ്യപ്പെടുത്തുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പള്ളികൾക്ക് സമീപവും വലിയ ഗ്രൗണ്ട്കളിലും ഭക്ഷണപൊതികൾ വിതരണം ചെയ്യുന്നതും സർവ്വസാധാരണമായ കാഴ്ചയാണ്. അനേകായിരങ്ങൾ ഇതിൽ പങ്ക് ചേരുന്നതും കാണാം. വൈകുന്നേരത്തെ യാത്രയിൽ ചില വീടുകൾക്ക് മുന്നിൽ നോമ്പുതുറ ഒരുക്കങ്ങൾ കാണാറുണ്ട്. വർണ്ണ വൈവിധ്യമാർന്ന പലവിധ പാനീയങ്ങൾ നിറച്ചുവെച്ച ഗ്ലാസുകൾ, പലനിറത്തിലുള്ള പഴങ്ങൾ ഭംഗിയായി മുറിച്ച് വെച്ച പാത്രങ്ങൾ… പൂമുഖങ്ങളിലും തണൽവീണ മുറ്റങ്ങളിലും അതിഥികളെ കാത്തിരിക്കുന്നവർ. നോമ്പ് സ്പെഷ്യൽ പൊരിക്കടി കടകൾക്ക് മുമ്പിലെ തിരക്ക് രസകരമായ കാഴ്ചയാണ്. നോമ്പിലെ സാമുദായിക ഐക്യവും മത മൈത്രിയും എടുത്ത് പറയേണ്ട ഒന്നാണ്. രാജ്യത്തെ ജനസംഖ്യയിൽ കൂടുതലും മുസ്ലീം വിഭാഗമാണെങ്കിലും മറ്റു മതത്തിൽ പെട്ടവരും ഇവിടെ താമസിക്കുന്നുണ്ട്. പൂർണ്ണമായും മുസ്ലീം സഹോദരങ്ങളുടെ നോമ്പിനെ ബഹുമാനിക്കുന്ന സമീപനമാണ് മറ്റുമതസ്ഥർ പുലർത്തുന്നത്. മുസ്ലീം സഹോദരങ്ങൾ നടത്തുന്ന ഇഫ്താർ സംഗമങ്ങളിൽ എല്ലാ മതത്തിൽ നിന്നുള്ള ആളുകളും പങ്കെടുക്കാറുണ്ട്. നോമ്പ് തുറയുടെ സമയം എല്ലാവരും ഒരുമിച്ചിരുന്നു ഒരേപാത്രത്തിൽ ഭക്ഷണം കഴിക്കുന്നതും സ്ഥിരം കാഴ്ചയാണ്.

ഓർമയിൽ മായാതെ നിൽക്കുന്ന വ്രതകാല കാഴ്ചകൾ
M
MadhyamamSource Link
about 2 months ago