കടൽ സംരക്ഷകരായി 'അൽ-ഖിൻ': ഖത്തറിൽ പാരറ്റ് ഫിഷുകളുടെ സാന്നിധ്യം

കടൽ സംരക്ഷകരായി 'അൽ-ഖിൻ': ഖത്തറിൽ പാരറ്റ് ഫിഷുകളുടെ സാന്നിധ്യം

ദോഹ: ഖത്തറിലെ കടൽത്തീരങ്ങളിൽ അപൂർവമായ 'പാരറ്റ് ഫിഷ്' അഥവാ 'അൽ-ഖിൻ' മത്സ്യങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ച് പരിസ്ഥിതി -കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള വന്യജീവി വികസന വകുപ്പാണ് പാരറ്റ് ഫിഷുകളെ കണ്ടെത്തിയത്. ഇതു സംബന്ധിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രാലയം പങ്കുവെച്ചു. പാരറ്റ് ഫിഷിന്റെ മുന്നിലെ പല്ലുകൾ തത്തയുടെ ചുണ്ട് പോലെ കൂടിച്ചേർന്നിരിക്കുന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. സമുദ്ര ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഇവ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. പവിഴപ്പുറ്റുകളുടെ ഉപരിതലത്തിൽ വളരുന്ന ആൽഗകളെ പാരറ്റ് ഫിഷ് പല്ലുകളുടെ സഹായത്തോടെ ചുരണ്ടി നീക്കം ചെയ്യുന്നു. അഥവാ ഈ ആൽഗകളെയാണ് ഈ മത്സ്യങ്ങൾ ഭക്ഷിക്കുന്നത്. പവിഴപ്പുറ്റുകളിൽ ആൽഗകൾ അമിതമായി വളരുന്നത് അവയുടെ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്തും. ആൽഗകളെ നീക്കം ചെയ്യുന്നതിലൂടെ പവിഴപ്പുറ്റുകൾക്ക് കൂടുതൽ വളരാനും അവയിൽ മറ്റു ജീവികൾക്ക് അഭയം കണ്ടെത്താനും സാധിക്കുന്നു. പവിഴപ്പുറ്റുകൾ കടിച്ച് തിന്നുന്ന ഈ മത്സ്യങ്ങൾ, ദഹിപ്പിക്കാത്ത ഭാഗങ്ങൾ മണലായും പുറന്തള്ളുന്നു. രാത്രിയിൽ ഈ മത്സ്യങ്ങൾ പവിഴപ്പുറ്റുകൾക്കിടയിൽ ഒളിച്ചിരിക്കുകയോ, സ്വന്തം ഉമിനീര് കൊണ്ട് ഉണ്ടാക്കിയ ഒരു തരം കവചത്തിനുള്ളിൽ ഉറങ്ങുകയോ ചെയ്യുകയാണ് പതിവ്. പാരറ്റ് ഫിഷിന് സാധാരണയായി 30 -50 സെ.മീ വരെ വലിപ്പം ഉണ്ടാകാറുണ്ട്, എന്നാൽ ചില ഇനങ്ങൾക്ക് ഒരു മീറ്ററിലധികം വളർച്ചയുണ്ടാകാറുണ്ട്. ഈ മത്സ്യങ്ങളുടെ വരവ് ഖത്തറിന്റെ സമുദ്രജലത്തിന്റെ ഗുണനിലവാരവും ജൈവവൈവിധ്യവും മികച്ചതാണെന്നതിന്റെ തെളിവായി പരിസ്ഥിതി വിദഗ്ധർ വിലയിരുത്തുന്നു. രാജ്യത്തെ ആരോഗ്യകരവും സുസ്ഥിരവുമായ സമുദ്രപരിസ്ഥിതിയെ ഇത് സൂചിപ്പിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കടൽ സംരക്ഷകരായി 'അൽ-ഖിൻ': ഖത്തറിൽ പാരറ്റ് ഫിഷുകളുടെ സാന്നിധ… | Boolokam