കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫിന്‍റെ കണക്കുകൂട്ടലുകളെല്ലാം തെറ്റുന്നു. ധർമടത്ത് ക്യാപ്റ്റൻ വരെ പിന്നാലാകുന്ന ഫലമാണ് പുറത്തുവരുന്നത്. ധർമടത്ത് മൂന്നു റൗണ്ട് പൂർത്തിയാകുമ്പോൾ പിണറായി വിജയൻ 2077 വോട്ടുകൾക്ക് പിന്നിലാണ്. യു.ഡി.എഫിന്‍റെ അഡ്വ. വി.പി. അബ്ദുൽ റഷീദ് 17,647 വോട്ടുകൾ നേടി മുന്നിലാണ്. പിണറായിക്ക് 15,570 വോട്ടുകളാണ് ലഭിച്ചത്. ആദ്യ റൗണ്ടിൽ മുന്നിലെത്തിയ പിണറായി പിന്നീടുള്ള രണ്ട് റൗണ്ടിലും പിറകിൽ പോയി. സി.പി.എം ശക്തി കേന്ദ്രമായ ചെമ്പിലോട് പഞ്ചായത്തിലടക്കം മുഖ്യമന്ത്രിക്ക് അടിതെറ്റി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3500 വോട്ടിന് ലീഡ് ചെയ്തയിടത്താണ് പിണറായി ഇത്തവണ പിറകിൽ പോയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ യു.ഡി.എഫ് തരംഗത്തിന്‍റെ സൂചനയാണ് പുറത്തുവരുന്നത്. 90 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൽ.ഡി.എഫ് 57 സീറ്റുകളിലും എൻ.ഡി.എ അഞ്ചു സീറ്റുകളിലും മുന്നിലാണ്. മുഖ്യമന്ത്രിക്കു പുറമെ, ഒരു ഡസനോളം മന്ത്രിമാരും പിന്നിലാണ്. മന്ത്രിമാർ കൂട്ടത്തോടെ പിന്നിലായത് എൽ.ഡി.എഫ് സർക്കാറിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതിന്‍റെ സൂചനയാണ് നൽകുന്നത്. യു.ഡി.എഫിൽ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. കേരളം അടുത്ത അഞ്ചുവർഷം ആരു ഭരിക്കുമെന്ന് മണിക്കൂറുകൾക്കകം അറിയാം.

കണക്കുകൂട്ടലുകൾ തെറ്റി ക്യാപ്റ്റൻ, ധർമടത്ത് മൂന്നാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ
M
MadhyamamSource Link
about 3 hours ago
