തെഹ്റാൻ/വാഷിങ്ടൺ: വെടിനിർത്തൽ കരാറിൽ എത്തിയില്ലെങ്കിൽ ഇറാനുമായി വീണ്ടും യുദ്ധത്തിന് തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേസമയം, ഇറാൻ തുറമുഖങ്ങളുടെ ഉപരോധം തുടരുമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ ചർച്ചക്കില്ലെന്ന് ഇറാനും വ്യക്തമാക്കി. ഇതോടെ ഇറാനെതിരായ യു.എസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ അനിശ്ചിതത്വത്തിലാക്കി. ‘ഭീഷണികളുടെ നിഴലിലോ’ യു.എസ് നാവിക ഉപരോധത്തിലോ ചർച്ചകൾ നടത്തില്ലെന്ന് തെഹ്‌റാൻ പറഞ്ഞു. ഒരു അന്തിമ കരാറിൽ ഒപ്പുവെക്കാൻ ഇറാൻ തയ്യാറാകാത്തിടത്തോളം കാലം ഉപരോധം പിൻവലിക്കില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇരുപക്ഷവും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ മേഖലയിലെ സംഘർഷം എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെ സമാധാന ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ചൊവ്വാഴ്ച പാകിസ്താനിലേക്ക് തിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്‌ലാമാബാദിൽ നടക്കുന്ന ചർച്ചകളിൽ ഇറാൻ പ്രതിനിധികളുമായി വാൻസ് കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രമുഖ വാർത്താ ഏജൻസിയായ ആക്സിയോസ് റിപ്പോർട്ട് ചെയ്തത്. വെടിനിർത്തൽ കരാർ അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് അമേരിക്കൻ നാവിക സേന ഇറാന്റെ ചരക്കുകപ്പൽ പിടിച്ചെടുത്തത്. ഇതോടെ ഹുർമുസ് കടലിടുക്ക് വീണ്ടും അടക്കുകയും അമേരിക്കൻ നാവിക സേനക്ക് നേരേ ഇറാൻ ഡ്രോണാക്രമണം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ഹുർമുസിൽ യു.എസ് നടപടി കടുപ്പിച്ച സാഹചര്യത്തിൽ സമാധാന ചർച്ചയെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചതോടെയാണ് ചർച്ചകൾ അനിശ്ചിതത്വമായത്.

കരാറിൽ എത്തിയില്ലെങ്കിൽ ഇറാനുമായി വീണ്ടും യുദ്ധത്തിന് തയ്യാർ -ട്രംപ്
M
MadhyamamSource Link
19 days ago