കാഞ്ഞിരപ്പള്ളി ബൈപാസ്;നിർമാണം പുനരാരംഭിച്ചു,ആദ്യഘട്ടത്തിൽ സർവേയും പ്ലാന്റ് നിർമാണവും

കാഞ്ഞിരപ്പള്ളി ബൈപാസ്;നിർമാണം പുനരാരംഭിച്ചു,ആദ്യഘട്ടത്തിൽ സർവേയും പ്ലാന്റ് നിർമാണവും

കാഞ്ഞിരപ്പള്ളി: നിര്‍മാണം നിലച്ച ബൈപാസിന്റെ പുതിയ കരാര്‍ ഏറ്റെടുത്ത കമ്പനി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതുവരെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സർവേയും പ്ലാന്റ് നിര്‍മാണവുമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ആലപ്പുഴ കേന്ദ്രമായ കമ്പനിയാണ് സർവേ നടത്തുന്നത്.രണ്ടാഴ്ചയായി നടത്തുന്ന സർവേ പൂര്‍ത്തിയാക്കിയ ശേഷമാകും നിര്‍മാണത്തിലേക്ക് കടക്കുക. സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് സമീപം ബൈപാസിനോട് ചേര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്. കോണ്‍ക്രീറ്റ് മിശ്രിതങ്ങളടക്കം പരിശോധിക്കുന്നതിന് ലാബ്, ഓഫിസ്, തൊഴിലാളികള്‍ക്കുള്ള താമസം, മെഷീനുകളും ഉപകരണങ്ങളും സൂക്ഷിക്കുന്നതിനുള്ളയിടം എന്നീ സൗകര്യങ്ങളോടെയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. തെരുവത്ത് കണ്‍സ്ട്രക്ഷന്‍സാണ് പുതിയ കരാര്‍ ഏറ്റെടുത്തത്. 2024 ഫെബ്രുവരിയിലാണ് ബൈപാസിന്റെ നിര്‍മാണം ആരംഭിച്ചത്. 2025 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ ആദ്യം കരാര്‍ ഏറ്റെടുത്ത ഗുജറാത്ത് കേന്ദ്രമായ കമ്പനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചു. നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാകാത്തതോടെ കാരാറുകാരനെ നീക്കുകയും 2025 ജൂണില്‍ നിര്‍മാണം മുടങ്ങുകയും ചെയ്തു.പിന്നീട് റീ ടെന്‍ഡര്‍ ചെയ്താണ് പുതിയ കരാര്‍ നല്‍കിയത്. 78.69 കോടി രൂപക്കാണ് കിഫ്ബിയില്‍നിന്ന് ഭരണാനുമതി ലഭിച്ചത്. 24.76 കോടി രൂപ സ്ഥലമേറ്റെടുക്കലിന് ചെലവായി. റോഡിനും ഫ്ലൈഓവര്‍ നിര്‍മാണത്തിനുമായി ആകെ കണക്കാക്കിയ തുക 26.17 കോടിയായിരുന്നു. ഇപ്പോള്‍ പുതുക്കിയ നിരക്ക് പ്രകാരം 35.30 കോടിയാണ് എസ്റ്റിമേറ്റ്. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോർപറേഷനാണ് നിര്‍മാണച്ചുമതല. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിനു സമീപം ദേശീയപാത 183ല്‍ ആരംഭിച്ച് മണിമല റോഡിനും ചിറ്റാര്‍ പുഴയ്ക്കും കുറുകേ മേല്‍പ്പാലം നിര്‍മിച്ച് ടൗണ്‍ ഹാളിന് സമീപത്തുകൂടി ദേശീയപാതയില്‍ പൂതക്കുഴിയില്‍ പ്രവേശിക്കുന്നതാണ് നിര്‍ദിഷ്ട ബൈപാസ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാഞ്ഞിരപ്പള്ളി ബൈപാസ്;നിർമാണം പുനരാരംഭിച്ചു,ആദ്യഘട്ടത്തിൽ സ… | Boolokam