കാന്താര വിവാദം: മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ തയാറെന്ന് രൺവീർ; ക്ഷേത്രദർശനത്തിന് കോടതി നിർദേശം

കാന്താര വിവാദം: മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ തയാറെന്ന് രൺവീർ; ക്ഷേത്രദർശനത്തിന് കോടതി നിർദേശം

M
MadhyamamSource Link
ധുരന്ധറിന്‍റെ ആവേശത്തിൽ നിൽക്കുമ്പോഴും കാന്താരയുടെ വിവാദങ്ങളിൽ നിന്ന് രൺവീറിന് മോചനം ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ധുരന്ധർ എന്ന സിനിമയുടെ പ്രമോഷനിടെ ഉണ്ടായ വിവാദങ്ങൾ നടൻ രൺവീർ സിങ്ങിനെ ഇപ്പോഴും പിന്തുടരുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ധുരന്ധർ: ദ റിവഞ്ച്' റിലീസ് ചെയ്തിട്ടും ഈ വിവാദം അവസാനിച്ചിട്ടില്ല. ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1 (2025) എന്ന ചിത്രത്തിലെ ദൈവ (ഭൂതക്കോല) പാരമ്പര്യത്തെ രൺവീർ അനുകരിച്ചതാണ് വിവാദത്തിന് കാരണമായത്. ഇത് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് കാണിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രൺവീർ സിങ് കർണാടക ഹൈകോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശപ്രകാരം നിരുപാധിക മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ തയാറാണെന്നും ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കുമെന്നും താരം കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കുന്നതിനായി രൺവീർ സിങ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഭാവിയിൽ ഇത്തരം ആചാരങ്ങളെയോ വിശ്വാസങ്ങളെയോ തെറ്റായി വ്യാഖ്യാനിക്കില്ലെന്ന ഉറപ്പും നൽകുന്നുണ്ട്. കോടതിയുടെ നിർദേശപ്രകാരം മൈസൂരിലെ പ്രശസ്തമായ ചാമുണ്ഡി ഹിൽസ് സന്ദർശിച്ച് പ്രായശ്ചിത്തം ചെയ്യാനാണ് നടൻ സമ്മതിച്ചിരിക്കുന്നത്. ഇത് പ്രാദേശിക വിശ്വാസങ്ങളോടുള്ള ആദരവ് പ്രകടിപ്പിക്കാനാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2025 ഡിസംബറിൽ അഭിഭാഷകനായ പ്രശാന്ത് മേത്തലാണ് പരാതി നൽകിയത്. ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFI) സമാപന ചടങ്ങിൽ 'ദൈവ'ത്തെ ഭൂതം എന്ന് രൺവീർ വിശേഷിപ്പിച്ചത് അപമാനകരമാണെന്ന് പരാതിയിൽ പറയുന്നു. ഋഷഭ് ഷെട്ടിയുടെ പ്രകടനത്തോടുള്ള ആരാധന കൊണ്ടാണ് താൻ അത് ചെയ്തതെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും രൺവീർ നേരത്തെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. വിവാദങ്ങൾക്കിടയിലും ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ 2 ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്. അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ എന്നിവർ അഭിനയിച്ച ഈ സ്പൈ ആക്ഷൻ ചിത്രം ഇതിനോടകം ആഗോളതലത്തിൽ 844.76 കോടി രൂപ ഗ്രോസ് കലക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാന്താര വിവാദം: മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള സത്യവാങ്മൂലം സമ… | Boolokam