കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ പാകിസ്താൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം രാത്രി ഒമ്പതിനാണ് കാബൂളിലെ ഒരു ലഹരി വിമോചന ആശുപത്രിക്കുനേരെ വ്യോമാക്രമണം നടന്നതെന്ന് താലിബാൻ വക്താവ് അറിയിച്ചു. 2000 കിടക്കകളുള്ള ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നെന്നും മരണസംഖ്യ ഇനിയും ഉയരാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അതേസമയം, അഫ്ഗാൻ സർക്കാറിന്റെ ആരോപണങ്ങൾ പാകിസ്താൻ നിഷേധിച്ചു. അടിസ്ഥാനരഹിതമാണെന്നും കാബൂളിൽ ഒരു ആശുപത്രിയും ലക്ഷ്യമിട്ടിട്ടില്ലെന്നും പാകിസ്താൻ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. This is not Gaza or Iran, it’s Afghanistan.Pakistan carried out a airstrike on a rehab hospital in Kabul, killing over 200 people and injuring around 170, says fghan Health Ministry. pic.twitter.com/xMrcU9MGjN — Globe Observer (@_GlobeObserver) March 16, 2026 ആക്രമണത്തെ അപലപിച്ച അഫ്ഗാൻ സർക്കാർ വക്താവ് സബീഹുല്ല മുജാഹിദ്, ആശുപത്രികളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താൻ ഭീകരത സൃഷ്ടിക്കുകയാണെന്നും കുറ്റപ്പെടുത്തി. ‘പാകിസ്താൻ സൈനിക ഭരണകൂടം വീണ്ടും അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിക്കുകയും കാബൂളിലെ ഒരു ലഹരി വിമോചന ആശുപത്രി തകർക്കുകയും ചെയ്തു, ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു’ -സബീഹുല്ല എക്സിൽ കുറിച്ചു. കുറ്റകൃത്യത്തെ ശക്തമായി അപലപിക്കുന്നു, പാകിസ്താൻ സൈന്യത്തിന്‍റെ നടപടി അംഗീകൃത തത്വങ്ങൾക്ക് വിരുദ്ധവും മാനവരാശിക്കെതിരായ കുറ്റകൃത്യവുമായി കണക്കാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, കാബൂളിലും കിഴക്കൻ പ്രവിശ്യയായ നർഗാർഹാറിലും സൈനിക താവളങ്ങൽ ലക്ഷ്യമിട്ട് കൃത്യതയോടെയുള്ള വ്യോമാക്രമണങ്ങളാണ് നടത്തിയതെന്ന് പാകിസ്താൻ വാർത്താവിതരണ മന്ത്രി അത്താഉല്ല തരാർ പ്രതികരിച്ചു. കാബൂളിലെ സൈനിക അടിസ്ഥാനസൗകര്യങ്ങളും ആയുധ സൂക്ഷിപ്പ് കേന്ദ്രങ്ങളും നശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാൻ താലിബാൻ ഭരണകൂടം ഭീകരസംഘടനകളെ സഹായിക്കാനായി ഉപയോഗിക്കുന്ന അടിസ്ഥാനസൗകര്യങ്ങളാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ ഇരുവിഭാഗവും തമ്മിലുണ്ടായ വെടിവെപ്പിനു പിന്നാലെയാണ് പാകിസ്താന്‍റെ വ്യോമാക്രമണം. വെടിവെപ്പിൽ നാലു അഫ്ഗാനികൾ കൊല്ലപ്പെട്ടിരുന്നു. അതിർത്തിയിൽ ഇരുരാജ്യങ്ങളും ഏറെ നാളായി ഏറ്റുമുട്ടൽ തുടരുകയാണ്. ഒടുവിൽ ഖത്തർ മധ്യസ്ഥത വഹിച്ച് നടത്തിയ ചർച്ചക്കൊടുവിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിലെത്തിയിരുന്നു. അഫ്ഗാനുമായി തുറന്ന യുദ്ധത്തിലാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി.

കാബൂളിലെ ആശുപത്രിയിൽ പാക് വ്യോമാക്രമണം, 400 പേർ കൊല്ലപ്പെട്ടു, 250 പേർക്ക് പരിക്ക്
M
MadhyamamSource Link
about 2 months ago