ഗസ്സ സിറ്റി: ഗസ്സയിലെ അൽ മഗാസി അഭയാർത്ഥി ക്യാമ്പിന് സമീപം ഒന്നര വയസ്സുകാരനെ ഇസ്രായേൽ സൈന്യം കൊടുംക്രൂരമായ പീഡനത്തിന് ഇരയാക്കി. കുട്ടിയുടെ പിതാവായ ഉസാമ അബു നാസറിനെ കുറ്റം സമ്മതിപ്പിക്കുന്നതിനായി, കുഞ്ഞിനോട് സൈന്യം ക്രൂരത കാട്ടിയെന്നാണ് ഫലസ്തീൻ ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ ഒന്നര വയസ്സുകാരനായ മകൻ കരീമുമായി സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെയാണ് ഉസാമ അബു നാസറിനെ ഇസ്രായേൽ സൈന്യം തടഞ്ഞുവെച്ചത്. കുട്ടിയെ നിലത്തുകിടത്താൻ ആവശ്യപ്പെട്ട സൈന്യം ഉസാമയെ നഗ്നനാക്കി ചോദ്യം ചെയ്യുകയായിരുന്നു. പിതാവിന്റെ മുന്നിൽ വെച്ചാണ് കുഞ്ഞിനെ സൈനികർ ഉപദ്രവിച്ചത്. മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം കുഞ്ഞിന്റെ കാലിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും ആണി തറച്ചതുമൂലമുള്ള ആഴത്തിലുള്ള മുറിവുകളുമുണ്ട്. പത്തുമണിക്കൂറോളം തടഞ്ഞുവെച്ച ശേഷം റെഡ് ക്രോസ് മുഖേനയാണ് കുഞ്ഞിനെ ബന്ധുക്കൾക്ക് കൈമാറിയത്. പിതാവ് ഇപ്പോഴും ഇസ്രായേൽ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. തടവിലുള്ള പിതാവിന്റെ മോചനത്തിനായി അന്താരാഷ്ട്ര സംഘടനകൾ ഇടപെടണമെന്ന് കുടുംബം അഭ്യർത്ഥിച്ചു. 2023 ഒക്ടോബറിന് ശേഷം ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 72,000 കടന്നതായാണ് കണക്കുകൾ. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 1,71,000-ത്തിലധികം പേർക്ക് പരിക്കേറ്റു. 2025 ഒക്ടോബറിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മാത്രം ഇതുവരെ 680 ഫലസ്തീനികൾ കൊല്ലപ്പെട്ടു.

കുഞ്ഞുദേഹം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, ആണി കുത്തിയിറക്കി; പിതാവിനെ ഭീഷണിപ്പെടുത്താൻ ഗസ്സയിൽ ഒന്നരവയസ്സുകാരന് നേരെ കൊടുംക്രൂരത
M
MadhyamamSource Link
about 2 months ago