കുവൈത്ത് സിറ്റി: രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങളെ കൃത്യതയോടെ പ്രതിരോധിച്ചു കുവൈത്ത്. തിങ്കളാഴ്ച കുവൈത്തിൽ സഥിതിഗതികൾ ശാന്തം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈത്ത് ലക്ഷ്യമിട്ട ഒരു ബാലിസ്റ്റിക് മിസൈൽ തടഞ്ഞുനിർത്തി നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്ത് സായുധ സേന, രാജ്യത്തെ വിവിധ സൈനിക, സുരക്ഷാ അധികാരികളുമായി പൂർണ്ണ ഏകോപനത്തിലും സഹകരണത്തിലും, ഉയർന്ന തലത്തിലുള്ള സന്നദ്ധതയോടും കാര്യക്ഷമതയോടും കൂടി തങ്ങളുടെ കടമകൾ നിർവഹിക്കുന്നത് തുടരുമെന്ന് മന്ത്രാലയം ഔദ്യോഗിക വക്താവ് കേണൽ സ്റ്റാഫ് സൗദ് അൽ അത്വാൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മിസൈൽ,ഡ്രോൺ അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട 14 റിപ്പോർട്ടുകൾ സ്ഫോടകവസ്തു നിർമാർജന സംഘങ്ങൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ആക്രമണം ആരംഭിച്ച ശേഷം ഇത്തരം കേസുകളുടെ ആകെ എണ്ണം 498 ആയതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ജനറലും ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വക്താവുമായ ബ്രിഗേഡിയർ നാസർ ബൗസലൈബ് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ വ്യോമാക്രമണ സൈറണുകൾ മുഴക്കി. ഇതോടെ ആക്രമണം ആരംഭിച്ചതിനുശേഷം ആകെ സൈറണുകളുടെ എണ്ണം 118 ആയി. പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിന് വിവിധ പ്രദേശങ്ങളിലായി 75 പ്രാഥമിക മാനസികാരോഗ്യ ക്ലിനിക്കുകൾ സ്ഥാപിച്ചു. മാനസിക പിന്തുണക്കായി ഹോട്ട്‌ലൈനും ആരംഭിച്ചു. ഇതിലേക്ക് 151 കോളുകൾ ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട 78 തീപിടുത്തങ്ങൾ, ഡ്രോൺ ആക്രമണങ്ങൾ മൂലമുണ്ടായ 36 നേരിട്ടുള്ള തീപിടുത്തങ്ങൾ എന്നിവ സിവിൽ ഡിഫൻസ് ടീമുകൾ രേഖപ്പെടുത്തി.
