ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും വനിത സംരംഭകർക്കും കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പാക്കി 'സ്റ്റാൻഡ്-അപ് ഇന്ത്യ' പദ്ധതി പരിഷ്കരിച്ച രൂപത്തിൽ ഉടൻ പുനരാരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയെ അറിയിച്ചു. പുതിയ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ഉടൻ അംഗീകാരം നൽകുമെന്നും സഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. "കാലാവധി അവസാനിച്ച പദ്ധതി മുൻകാലത്തെ നിർവഹണരീതിയും നീതി ആയോഗിന്റെ പുതിയ പഠന റിപ്പോർട്ടുകളും മുൻനിർത്തിയാണ് പുനരാവിഷ്കരിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള എസ്.സി, എസ്.ടി വിഭാഗക്കാർക്കും സ്ത്രീകൾക്കും പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കുകയാണ് എന്നതാണ് പ്രധാന ലക്ഷ്യം" -ധനമന്ത്രി വ്യക്തമാക്കി. മുമ്പ് 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയായിരുന്നു പദ്ധതിയിലെ വായ്പ പരിധി. ഈ വിഭാഗങ്ങൾക്ക് ബാങ്കുകൾ നൽകുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കിലായിരുന്നു വായ്പ ലഭ്യമാക്കിയിരുന്നത്. 18 മാസത്തെ മൊറട്ടോറിയം ഉൾപ്പെടെ 7 വർഷമായിരുന്നു തിരിച്ചടവ് കാലാവധി. പുതിയ പരിഷ്കരണത്തിലൂടെ കൂടുതൽ തുക അനുവദിച്ചുകൊണ്ടുള്ള വായ്പകൾ ഗവൺമെന്റ് പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്തുകൊണ്ടാണ് ഈ പദ്ധതി പ്രകാരം ഗ്രീൻഫീൽഡ് പ്രോജക്ടുകൾക്ക് മാത്രം വായ്പ നൽകുന്നത് എന്ന ചോദ്യത്തിന്, നിലവിലുള്ള പുതിയ സംരംഭങ്ങൾക്ക് പി.എം മുദ്ര, സിഡ്ബി വായ്പകൾ തുടങ്ങിയ മറ്റു സൗകര്യങ്ങൾ ലഭ്യമാണെന്നും പ്രധാനമായും നൂതന ആശയങ്ങൾക്കായി സ്റ്റാർട്ടപ് ഇന്ത്യ പദ്ധതിയും നിലവിലുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. 2016ൽ ആരംഭിച്ച സ്റ്റാൻഡ്-അപ് ഇന്ത്യ പദ്ധതിയിലൂടെ പതിനായിരക്കണക്കിന് സംരംഭകർക്കാണ് ഇതുവരെ സഹായം ലഭിച്ചത്. പിന്നീട് കഴിഞ്ഞ വർഷം മാർച്ച് 31നാണ് പദ്ധതിയുടെ കാലാവധി അവസാനിച്ചത്.

കൂടുതൽ ആനുകൂല്യങ്ങളോടെ സ്റ്റാൻഡ്-അപ് ഇന്ത്യ പദ്ധതി ഉടൻ പുനരാരംഭിക്കും -കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
M
MadhyamamSource Link
about 2 months ago