ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ചരിത്രപരമായ വിജയത്തെ അഭിനന്ദിച്ച പ്രിയങ്ക ഗാന്ധി, ബംഗാളിലെ ബി.ജെ.പി നീക്കങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. കേരളം ജനാധിപത്യത്തിന്റെ ഉജ്ജ്വല വിജയം ആഘോഷിക്കുമ്പോൾ, ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പതനത്തിന് പിന്നാലെ അധികാരത്തിലെത്തുന്ന ബി.ജെ.പി വിദ്വേഷവും ഭീകരാന്തരീക്ഷവുമാണ് പടർത്തുന്നതെന്ന് വീഡിയോ സഹിതം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ അവർ ആരോപിച്ചു. പരാജയപ്പെട്ട തൃണമൂലിന് പകരം വിദ്വേഷ രാഷ്ട്രീയത്തിലൂടെ ബംഗാളിലെ സമാധാനാന്തരീക്ഷം ബി.ജെ.പി തകർക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റം നടത്തുന്നതിനിടെ സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിക്കും സെക്രട്ടറിയേറ്റിനും സുരക്ഷ വർധിപ്പിച്ചു. കൊൽക്കത്തയിലെ കാളിഘട്ടിലുള്ള മമത ബാനർജിയുടെ വസതിക്ക് മുന്നിൽ ഒരു സംഘം ആളുകൾ എത്തി ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതിനെത്തുടർന്ന് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം സുരക്ഷ വർധിപ്പിപ്പിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റായ ‘നബന്നക്കും കേന്ദ്ര സേനയുടെ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന നില തകരാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 294 അംഗ നിയമസഭയിൽ ബി.ജെ.പി 205 സീറ്റുകളിൽ ലീഡ് ചെയ്ത് വലിയ മുന്നേറ്റം നടത്തുകയാണ്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 82 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്. ഇടതുപക്ഷവും കോൺഗ്രസും രണ്ട് വീതം സീറ്റീകളിലുമാണുള്ളത്.അതേസമയം, ഭബാനിപൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ തൃണമൂൽ ഏജന്റിനെ പുറത്താക്കിയെന്ന പരാതിയെത്തുടർന്ന് മമത ബാനർജി നേരിട്ട് സ്ഥലത്തെത്തി. സുവേന്ദു അധികാരിയുമായുള്ള പോരാട്ടത്തിൽ മമതയുടെ ലീഡ് നില കുറഞ്ഞ സാഹചര്യത്തിലാണ് അവർ കൗണ്ടിങ് സെന്ററിലേക്ക് എത്തിയത്. സംസ്ഥാനത്ത് സംഘർഷ സാധ്യത ഒഴിവാക്കാൻ തിങ്കളാഴ്ച ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിജയ റാലികളും ചൊവ്വാഴ്ച മാത്രമേ നടത്താൻ അനുവാദമുള്ളൂ.

കേരളത്തിൽ ആഘോഷം, ബംഗാളിൽ അക്രമം; വിജയത്തിനു പിന്നാലെ കോൺഗ്രസിന്‍റെയും ബി.ജെ.പിയുടെയും നിലപാട് തുറന്ന് കാട്ടി പ്രിയങ്ക
M
MadhyamamSource Link
about 2 hours ago
