കൊടുംവരൾച്ച; കാടിളക്കി കാട്ടാനകൾ ജനവാസ മേഖലയിൽ

കൊടുംവരൾച്ച; കാടിളക്കി കാട്ടാനകൾ ജനവാസ മേഖലയിൽ

പത്തനാപുരം: വരൾച്ച രൂക്ഷമായതോടെ കാട്ടാനകൾ കാടിളക്കി ജനവാസ മേഖലയിൽ വിഹരിക്കുന്നു. കറവൂർ പെരുന്തോയിൽ വീട്ടുമുറ്റത്തെത്തിയ കാട്ടനാക്കൂട്ടത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ് ഗൃഹനാഥന്‍റെ കാലൊടിഞ്ഞു.കറവൂർ പെരുന്തോയിൽ മരുതിമൂട്ടിൽ വീട്ടിൽ രാജുവിന്‍റെ (68) ഇടത് കാലാണ് ഒടിഞ്ഞത്. ഇദ്ദേഹത്തെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്തോടെ വീട്ടുമുറ്റത്ത് ബഹളം കേട്ടതിനെ തുടർന്ന് പുറത്തിറങ്ങി നോക്കിയ രാജുവിന് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നതിനിടെ നിലത്തുവീണാണ് രാജുവിന്‍റെ കാലൊടിഞ്ഞത്. രാജു വീണുകിടന്ന ഭാഗത്തേക്ക് ആനകൾ എത്തിയെങ്കിലും രാജു അദ്ഭുതകരമായി വീണ്ടും രക്ഷപ്പെട്ട് ഓടുകയായിരുന്നു. കറവൂർ വനമേഖലയിൽ കെ.എഫ്.ഡി.സി വെച്ചുപിടിപ്പിച്ചിട്ടുള്ള കശുമാവ്, ഈറ, മുള എന്നിവ ലക്ഷ്യമാക്കിയാണ് കാട്ടാനകൾ എത്തുന്നത്.ഇഞ്ചപ്പള്ളി ഉൾവനത്തിൽനിന്നുമാണ് കൂടുതലായി കാട്ടാനകൾ എത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കറവൂർ വനമേഖലയിൽ കാട്ടാനകൾ തമ്പടിച്ചിട്ട് മാസങ്ങളായി. ഉൾവനത്തിൽ ആഹാര സാധനങ്ങൾ ഇല്ലാത്തതും, അരുവികൾ വറ്റിയതുമാണ് കാട്ടാനകൾ ജനവാസമേഖലയിൽ എത്തപ്പെടാൻ പ്രധാന കാരണം. കാട്ടാനകൾ മേഖലയിൽ വൻ തോതിൽ കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവ് സംഭവമാണ്. രാപകൽ വ്യത്യാസമില്ലാതെ റോഡുകളിൽ കാട്ടാനക്കൂട്ടമിറങ്ങി യാത്ര മുടക്കുന്ന സംഭവം നിരവധിയുണ്ട്. ഒന്നര മാസം മുമ്പാണ് കടശ്ശേരി ഇലപ്പക്കോട് സ്വദേശി സജി മകളുമായി ആശുപത്രിയിൽ പോകുന്ന വഴി കാട്ടനക്കൂട്ടത്തിന് മുന്നിലകപ്പെട്ടത്. അന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ചിന്നം വിളിച്ച് ഭീതിപരത്തുമ്പോൾ, അവയെ തുരത്താൻ അധികൃതർക്ക് കഴിയുന്നില്ലെന്നത് പ്രദേശവാസികളിൽ ആശങ്കപരത്തുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊടുംവരൾച്ച; കാടിളക്കി കാട്ടാനകൾ ജനവാസ മേഖലയിൽ — Madhyamam… | Boolokam