മംഗളൂരു : കാടിളക്കി വന്ന് മൂന്ന് പേരുടെ ജീവനെടുത്ത് നാട് വിറപ്പിച്ച കാട്ടാനയെ വനപാലക സംഘം താപ്പാനകളുടെ സഹായത്തോടെ തളച്ചു.കുടക് ജില്ലയിലെ സിദ്ധാപുര, ഗുഹയ, പ്രദേശങ്ങളിലെ കാപ്പി തോട്ടക്കാർക്കും എസ്റ്റേറ്റ് തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഇതോടെ ആശ്വാസം. സിദ്ധാപുര കാപ്പിത്തോട്ടം ഉടമ ഗണപതി ഉൾപ്പെടെ ഈ പ്രദേശത്ത് മൂന്ന് പേരെ ആന കൊന്നിരുന്നു.ദുബാരെ ആന സങ്കേതത്തിൽ നിന്ന് സുഗ്രീവ, പ്രശാന്ത, കാഞ്ചൻ, ഹർഷ, അയ്യപ്പ, ധനഞ്ജയ എന്നീ മെരുക്കിയ ആനകളെയാണ് വകുപ്പ് ഉദ്യോഗസ്ഥർ യജ്ഞത്തിനായി എത്തിച്ചത്.അമ്മത്തിയിലെ കാപ്പിത്തോട്ടത്തിനുള്ളിൽ നിന്ന് ആനയെ കണ്ടെത്തി. വനം ഉദ്യോഗസ്ഥർ ആനയെ ഒമ്പത് കിലോമീറ്റർ പിന്തുടർന്ന് ചെന്നയ്യനകോട്ട് മേഖലയിലെ ഒരു കാപ്പിത്തോട്ടത്തിൽ നിലയുറപ്പിച്ചു. ഷാർപ്പ് ഷൂട്ടർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഡിആർഎഫ്ഒ) രഞ്ജനും വെറ്ററിനറി സർജൻ രമേശും ചേർന്ന് അതിനെ ശാന്തനാക്കി. പിന്നീട് താപ്പാനകളുടെ സഹായത്തോടെ പിടികൂടി പ്രധാന റോഡിലേക്ക് മാറ്റുന്നതിന് മുമ്പ് വടത്തിൽ ബന്ധിച്ചു. തുടർന്ന്, ക്രെയിൻ ഉപയോഗിച്ച് ആനയെ ലോറിയിലേക്ക് മാറ്റി ശനിയാഴ്ച രാത്രി ദുബാരെ ആന ക്യാമ്പിലേക്ക് കൊണ്ടുപോയി ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലേക്ക് മാറ്റി കാട്ടിലേക്ക് തുറന്നുവിട്ടു. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (കുടക് സർക്കിൾ) സോണാൽ വൃഷ്ണി, മടിക്കേരി ഡിസിഎഫ് അഭിഷേക്, വിരാജ്പേട്ട് ഡിസിഎഫ് ജഗന്നാഥ്, എസിഎഫ്മാരായ തസ് ലീമ ബാനു, ഗോപാൽ, ആർഎഫ്ഒമാരായ ശ്രീറാം, ഗംഗാധർ തുടങ്ങിയവർ നേതൃത്വം നൽകി.

കൊലക്കൊല്ലി കാട്ടാനയെ തളച്ചു; മെരുങ്ങി ശാന്തനായി ബന്ദിപൂരിലേക്ക് യാത്രയായി
M
MadhyamamSource Link
about 2 months ago