കോഴിക്കോട്: വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിനോട് ചേർന്ന മെറ്റീരിയൽ റൂം ഉദ്യോഗസ്ഥർ തുറന്നതിൽ ഗുരുതര വീഴ്ചയെന്ന് ജില്ല കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്. രണ്ടു ദിവസത്തിനകം അന്തിമ റിപ്പോർട്ട് നൽകും. ജില്ലയിലെ എട്ടു നിയമസഭ മണ്ഡലങ്ങളിലെ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച ജെ.ഡി.ടി ഇസ്ലാം കോംപ്ലക്സിലെ സ്ട്രോങ് റൂമിനോട് ചേർന്ന മെറ്റീരിയൽ റൂം ഉദ്യോഗസ്ഥർ തുറന്നതിൽ റിട്ടേണിങ് ഓഫിസർക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ജില്ല കലക്ടർ ചൊവ്വാഴ്ച നൽകിയ പ്രാഥമിക റിപ്പോർട്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർക്ക് നൽകിയ റിപ്പോർട്ടിലാണ് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. അതിസുരക്ഷ മേഖലയായ സ്ട്രോങ് റൂമിന്റെയും മെറ്റീരിയൽ റൂമിന്റെയും അടുത്തേക്ക് പ്രവേശനത്തിന് കർശന മാനദണ്ഡങ്ങളുണ്ടായിരിക്കെ മെറ്റീരിയൽ റൂം തുറന്നതിന്റെ വിശദീകരണം ജില്ല കലക്ടർ തേടിയിരുന്നു. വോട്ടു കണക്കുകളുടെ ഒറിജിനൽ മെറ്റീരിയൽ റൂമിലും പകർപ്പ് റിട്ടേണിങ് ഓഫിസറുമാണ് സൂക്ഷിക്കേണ്ടത്. എന്നാൽ, ഇവ മെറ്റീരിയൽ റൂമിൽ മറന്നുവെക്കുകയായിരുന്നു. ഇതെടുക്കുന്നതിനാണ് മുറി തുറന്നതെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ റിട്ടേണിങ് ഓഫിസറുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. അതിസുരക്ഷയുള്ള സ്ട്രോങ് റൂമിന് സമീപത്തെ മുറി തുറന്നതുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്കും ജില്ല കലക്ടർക്കും യു.ഡി.എഫ് സ്ഥാനാർഥികൾ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ കലക്ടറോട് വിശദീകരണം തേടുകയും ചെയ്തു. തുടർന്നാണ് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. തിങ്കളാഴ്ച രാവിലെ 11.15ഓടെയാണ് സ്ട്രോങ് റൂമിനോട് ചേർന്ന മുറി ഉദ്യോഗസ്ഥർ തുറന്നത്. കൊയിലാണ്ടി വരണാധികാരി ചട്ടലംഘനം നടത്തിയെന്ന് പരാതി കോഴിക്കോട്: മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ നിർദേശം ലംഘിച്ച് വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിനോട് ചേർന്ന മെറ്റീരിയൽ റൂമിനടുത്ത് കൊയിലാണ്ടി വരണാധികാരി എത്തിയതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ഇതുസംബന്ധിച്ച് യു.ഡി.എഫ് നേതാക്കളായ അഡ്വ. കെ. പ്രവീൺകുമാർ, എം.എ. റസാഖ് മാസ്റ്റർ, ടി.ടി. ഇസ്മയിൽ എന്നിവർ ചൊവ്വാഴ്ച വൈകീട്ട് നാലോടെ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിനെ കണ്ട് പരാതി നൽകി. വരണാധികാരിക്ക് നോട്ടീസ് നൽകുമെന്ന് കലക്ടർ അറിയിച്ചതായി യു.ഡി.എഫ് നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ വരണാധികാരി പൊലീസ് അകമ്പടിയിൽ എത്തിയ േഫാട്ടോ മാധ്യമങ്ങൾക്കു മുന്നിൽ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ കാണിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയ പേരാമ്പ്ര വരണാധികാരിക്കൊപ്പം കൊയിലാണ്ടി വരണാധികാരിയെയും നടപടികൾക്ക് വിധേയമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിച്ച വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സീൽ ചെയ്തതും അല്ലാത്തതുമായ മുറികൾ വോട്ടെണ്ണൽ കഴിയും വരെ ഒരു കാരണവശാലും തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നിർദേശം നൽകിയിരുന്നു.

കോഴിക്കോട്ട് പോളിങ് സാമഗ്രികൾ സൂക്ഷിച്ച മുറി തുറന്ന സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
M
MadhyamamSource Link
19 days ago