ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോൺഗ്രസിലേക്ക് തിരിച്ചെത്തി തൃണമൂൽ കോൺഗ്രസ് രാജ്യസഭ എം.പി മൗസം നൂർ. ശനിയാഴ്ച കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ജയ്റാം രമേശ്, ഗുലാം അഹ്മദ് മിർ, പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ ശഭാങ്കർ സർക്കാർ എന്നിവരുടെ സാന്നിധ്യത്തിലാണ് മൗസം നൂർ പഴയ തട്ടകത്തിൽ തിരിച്ചെത്തിയത്. 2009 മുതൽ 2019 വരെ പശ്ചിമ ബാംഗാളിലെ മാൾഡയിൽ നിന്നുള്ള കോൺഗ്രസ് ലോക്സഭ അംഗമായിരുന്നു മൗസം നൂർ. പിന്നീട്, തൃണമൂൽ കോൺഗ്രസിൽ ചേരുകയും രാജ്യസഭാംഗമാവുകയുമായിരുന്നു. ഏപ്രിലോടെ ഇവരുടെ രാജ്യസഭ കാലാവധി അവസാനിക്കും. നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മാൾഡയിൽ നിന്നും കോൺഗ്രസിനു വേണ്ടി ജനവിധി തേടിയേക്കും. കുടുംബത്തിന്റെ തീരുമാനമായാണ് താൻ കോൺഗ്രസിലേക്ക് മടങ്ങിയതെന്നും രാജ്യസഭ അംഗത്വം ഉടൻ രാജിവെക്കുമെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ മൗസം നൂർ പറഞ്ഞു. ബംഗാളിൽ പാർട്ടിയെ ശക്തിപ്പെടുത്തും. ഒരു ഉപാധിയുമില്ലാതെയാണ് കോൺഗ്രസിൽ ചേർന്നതെന്നും അവർ വ്യക്തമാക്കി.
