കോഴിക്കോട്: രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രത്യേക ക്രൈസ്തവ വോട്ട് ബാങ്ക് രൂപീകരിക്കാൻ സഭ ഉദ്ദേശിക്കുന്നില്ലെന്ന് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സഭയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചതായും കൃത്യമായ വിശദീകരണമില്ലാതെ സ്വത്തുക്കൾ കണ്ടുകെട്ടിയതായും അദ്ദേഹം ആരോപിച്ചു. ദേശിയ മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സഭയുടെ നിലപാട് വ്യക്തമാക്കിയത്. ഏത് മുന്നണി അധികാരത്തിൽ വന്നാലും സഭയുടെ പ്രവർത്തനം സാധാരണ പോലെ തുടരും. രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പ്രത്യേക ആനുകൂല്യങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും സഭയുടെ പ്രഖ്യാപിത നിലപാടുകളിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്.സി.ആർ.എ) ഭേദഗതികൾ പൗരാവകാശ ലംഘനമാണ്. വിദേശത്ത് ജോലി ചെയ്യുന്ന പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ശമ്പളമാണ് സഭയ്ക്ക് ലഭിക്കുന്നതെന്നും ഇതിനെ പള്ളിക്കുള്ള വിദേശ സഹായമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർബന്ധിത മതപരിവർത്തനത്തിന് സഭ എതിരാണെങ്കിലും പുതിയ നിയമങ്ങളുടെ മറവിൽ പുരോഹിതന്മാർ മതമൗലികവാദികളിൽ നിന്ന് ആക്രമണം നേരിടുകയാണെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി. പൗരന്മാരെന്ന നിലയിൽ സഭയ്ക്കും ഈ തിരഞ്ഞെടുപ്പ് പ്രധാനമാണെന്നും എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവ വോട്ട് ബാങ്ക് രൂപീകരിക്കില്ല; സഭയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് ബിഷപ്പ് പാംപ്ലാനി
M
MadhyamamSource Link
about 1 month ago