ദോഹ: ചൊവ്വാഴ്ച രാത്രിയോടെ ഖത്തറിനിനുനേരെ മിസൈൽ ആക്രമണ ശ്രമം. രാത്രി 10. 27 ഓടെയാണ് നാഷണൽ അലേർട്ട് സിസ്റ്റം വഴി സുരക്ഷ സന്ദേശം ലഭിക്കുന്നത്. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ ദോഹയുടെ വിവിധ ഭാഗങ്ങളിലായി വലിയ സ്ഫോടന ശബ്ദം കേട്ടു. എന്നാൽ, ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ മിസൈൽ ആക്രമണത്തെ നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പിന്നാലെ 10.53ന് സുരക്ഷ ഭീഷണി ഒഴിഞ്ഞതായുള്ള സന്ദേശവും മൊബൈൽ ഫോൺ വഴി രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ലഭിച്ചു. അതേസമയം, ആക്രമണത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ അപകടത്തിൽ ഒരു ഖത്തരി കുട്ടിയടക്കം 4 പേർക്ക് പരിക്കേറ്റു. മിസൈലുകളെ പ്രതിരോധിച്ചതിന്റെ ഭാഗമായുണ്ടായ അവശിഷ്ടങ്ങൾ മുറൈഖ് പ്രദേശത്തെ ഒരു ഖത്തരി പൗരന്റെ വീടിന് മുകളിൽ പതിച്ചു. ബന്ധപ്പെട്ട സുരക്ഷ സംഘങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങൾ നൽകുകയും പരിക്കേറ്റവരെ ചികിത്സക്കായി മാറ്റുകയും ചെയ്തു. സംഭവസ്ഥലത്ത് പരിമിതമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്നും പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. സംഭവസ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണം. ആംബുലൻസുകൾ, സിവിൽ ഡിഫൻസ് യൂണിറ്റുകൾ എന്നിവക്ക് തടസ്സമില്ലാതെ അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കണമെന്നും മന്ത്രാലയം ഓർമപ്പെടുത്തി. അജ്ഞാത വസ്തുക്കളോ അവശിഷ്ടങ്ങളോ കണ്ടാൽ തൊടരുത്. ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ഖത്തറിൽ മിസൈൽ ആക്രമണം: മിസൈൽ അവശിഷ്ടങ്ങൾ വീണ് നാലുപേർക്ക് പരിക്ക്
M
MadhyamamSource Link
about 1 month ago