ദുബൈ: യുദ്ധക്കെടുതിയിൽ പ്രയാസപ്പെടുന്ന ഗസ്സയിലേക്ക് ‘ഓപ്പറേഷൻ ഷെവൽറസ് നൈറ്റ് 3’യുടെ ഭാഗമായി യു.എ.ഇ 270 ടൺ കുട്ടികളുടെ വസ്ത്രങ്ങൾ എത്തിച്ചു. രാജ്യത്തിന്‍റെ 328ാമത് മനുഷ്യാവകാശ സഹായ വിതരണത്തിന്‍റെ ഭാഗമായായാണ് പദ്ധതി നടപ്പിലാക്കിയത്. ‘ക്ലോത്തിങ് ഓഫ് ഹോപ്പ് ഫോർ അവർ ചിൽഡ്രൻ ഇൻ ഗസ്സ’ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുട്ടികൾക്കുള്ള വസ്ത്രങ്ങൾ അയച്ചത്. ഗസ്സയിൽ 15 ട്രക്കുകളിലായി എത്തിച്ച വസ്ത്രങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യും. വസ്ത്രങ്ങൾക്കൊപ്പം വസ്ത്രോപകരണങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഠിനമായ മാനുഷിക പ്രതിസന്ധി നേരിടുന്ന ഗസ്സയിലെ കുടുംബങ്ങളെ സഹായിക്കുകയും കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനും പ്രതിസന്ധിയിൽപ്പെട്ട കുട്ടികൾക്ക് സഹായം നൽകുന്നതിനുമായി യു.എ.ഇ തുടരുന്ന വിവിധ സഹായ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. എമിറേറ്റ്സ് റെഡ് ക്രസന്റ്, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, ഷാർജ ചാരിറ്റി ഇന്റർനാഷണൽ, സായിദ് ഫോർ ഗുഡ് ഫൗണ്ടേഷൻ, ഇന്റർനാഷണൽ ചാരിറ്റി ഓർഗനൈസേഷൻ, ഈസ സാലിഹ് അൽ ഗുർഗ് ചാരിറ്റി ഫൗണ്ടേഷൻ, സഖർ ബിൻ മുഹമ്മദ് അൽ ഖാസിമി ചാരിറ്റി ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നിവ ഉൾപ്പെടെയുള്ള നിരവധി യു.എ.ഇ ജീവകാരുണ്യ സംഘടനകളാണ് ഈ സഹായത്തിന് പിന്തുണ നൽകിയിരിക്കുന്നത്. ഈജിപ്തിലെ അൽ ആരിഷിലുള്ള യു.എ.ഇയുടെ ജീവകാരുണ്യ സംഘം 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ പ്രവർത്തിക്കുന്ന യു.എ.ഇ സഹായ ലോജിസ്റ്റിക്‌സ് കേന്ദ്രത്തിലൂടെയാണ് ഗസ്സയിലേക്കുള്ള സഹായ വസ്തുക്കൾ സ്വീകരിക്കുകയും അയക്കുകയും ചെയ്യുന്നത്. ഭക്ഷണം, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന സഹായങ്ങളാണ് നിരന്തരം എത്തിക്കുന്നത്.

ഗസ്സയിലെ കുട്ടികൾക്ക് 270 ടൺ വസ്ത്രങ്ങൾ എത്തിച്ച് യു.എ.ഇ
M
MadhyamamSource Link
about 1 month ago