നൂക്ക്: ഗ്രീൻലൻഡിന്റെ തലസ്ഥാനമായ നൂക്കിലെ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തര ഒഴിപ്പിക്കൽ. ചൊവ്വാഴ്ചയാണ് വിമാനത്താവളത്തിനുള്ളിൽ സ്ഫോടകവസ്തു ഉണ്ടെന്ന സന്ദേശം അധികൃതർക്ക് ലഭിച്ചത്. തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോംബ് ഭീഷണി ലഭിച്ച ഉടൻ തന്നെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെക്കുകയും സുരക്ഷാ സേന പ്രദേശം വളയുകയും ചെയ്തു. വിമാനത്താവളത്തിനുള്ളിൽ പരിശോധനകൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പരിശോധനയിൽ സ്ഫോടകവസ്തുക്കളോ മറ്റ് അപകടകരമായ ഉപകരണങ്ങളോ കണ്ടെത്തിയോ എന്ന കാര്യം വെളിപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ കസ്റ്റഡിയിലുള്ള വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. ഡെൻമാർക്കിന്റെ ഭാഗമായ, ആർട്ടിക് മേഖലയിലെ വിശാലമായ ദ്വീപുരാഷ്ട്രമായ ഗ്രീൻലൻഡിൽ ഇത്തരം സുരക്ഷാ ഭീഷണികൾ അത്യപൂർവ്വമാണ്. കുറ്റകൃത്യങ്ങൾ വളരെ കുറവായ ഇവിടെ വിമാനത്താവളത്തിന് നേരെയുണ്ടായ ഭീഷണി അതീവ ഗൗരവത്തോടെയാണ് ഡാനിഷ് സുരക്ഷാ ഏജൻസികൾ കാണുന്നത്. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപ്പെടുകയും നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു. പരിശോധനകൾ പൂർത്തിയാക്കി വിമാനത്താവളം എപ്പോൾ സാധാരണ നിലയിലാകും എന്ന കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് വരാനിരിക്കുന്നതേയുള്ളൂ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും നിലവിൽ വിമാനത്താവളത്തിൽ മറ്റ് അപകടസാധ്യതകളില്ലെന്നും പൊലീസ് അറിയിച്ചു.

ഗ്രീൻലൻഡിൽ ബോംബ് ഭീഷണി: നൂക്ക് വിമാനത്താവളം ഒഴിപ്പിച്ചു, ഒരാൾ പിടിയിൽ
M
MadhyamamSource Link
18 days ago