ഗർഭിണിയെയും പെരുന്നാളുടുപ്പ് വാങ്ങാൻ പോയ കുഞ്ഞുങ്ങളെയും അടക്കം എട്ടുപേരെ ഇസ്രായേൽ​ കൊന്നു

ഗർഭിണിയെയും പെരുന്നാളുടുപ്പ് വാങ്ങാൻ പോയ കുഞ്ഞുങ്ങളെയും അടക്കം എട്ടുപേരെ ഇസ്രായേൽ​ കൊന്നു

M
MadhyamamSource Link
ഗസ്സ: ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു. രണ്ടിടത്തുമായി ഇന്ന് നാലുകുട്ടികളും ഗർഭിണിയും ഉൾപ്പെടെ എട്ടുപേരെ ഇസ്രായേൽ ​​കൊലപ്പെടുത്തി. ഗസ്സയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇരട്ട ഗർഭസ്ഥശിശുക്കളുടെ അമ്മയായ യുവതിയെയും ഭർത്താവിനെയും അവരുടെ 10 വയസ്സുള്ള മകനെയും അയൽവാസിയായ കുട്ടിയെയും കൊലപ്പെടുത്തിയത്. വടക്കൻ വെസ്റ്റ് ബാങ്കിൽ ഒരു കുടുംബം സഞ്ചരിച്ച കാറിന് നേരെ ഇസ്രായേൽ സൈനികർ വെടിയുതിർത്തതിനെ തുടർന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ നാലു പേരും കൊല്ലപ്പെട്ടു. ചെറിയ പെരുന്നാൾ ആഘോഷിക്കാനായി പുതിയ വസ്ത്രങ്ങൾ വാങ്ങാൻ പോയതായിരുന്നു ഇവർ എന്ന് ഫലസ്തീൻ അതോറിറ്റിയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മധ്യ ഗസ്സയിലെ അഭയാർഥി ക്യാമ്പായ നുസൈറത്തിലെ ഒരു വീടിനുനേർക്കാണ് ആക്രമണം ഉണ്ടായത്. ദമ്പതികളും അവരുടെ ഇളയ മകനും കൊല്ലപ്പെട്ടതായി സമീപത്തെ അൽ അഖ്‌സ മാർട്ടിയേഴ്‌സ് ആശുപത്രി അറിയിച്ചു. നുസൈറത്തിലെ ഔദ ആശുപത്രിയിലാണ് നാലാമത്തെ മരണം. രണ്ടു വർഷത്തിലേറെയായി തുടരുന്ന വംശഹത്യ അവസാനിപ്പിക്കാനുള്ള വെടിനിർത്തലിനുശേഷം ഗസ്സയിൽ നിന്നുള്ള ഏറ്റവും പുതിയ മരണങ്ങളാണിത്. സൈനിക നിയന്ത്രണ മേഖലകൾക്ക് സമീപം ഇസ്രായേൽ സൈന്യം ആവർത്തിച്ചുള്ള വ്യോമാക്രമണങ്ങൾ നടത്തുകയും ഫലസ്തീനികൾക്കെതിരെ പതിവായി വെടിയുതിർക്കുകയും ചെയ്യുന്നുവെന്നും ഇതിൽ 650 ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായും ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെസ്റ്റ് ബാങ്കിൽ കാറിൽ സഞ്ചരിച്ച കുടുംബത്തിലെ രണ്ട് കുട്ടികളുടെ തലയിലാണ് വെടിയേറ്റതെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് രക്ഷാപ്രവർത്തന വിഭാഗം അറിയിച്ചു. സംഭവസ്ഥലത്തേക്ക് അയച്ച ആംബുലൻസുകൾ ഇസ്രായേൽ സൈന്യം തടഞ്ഞ് രക്ഷാപ്രവർത്തനം വൈകിച്ചതായും അവർ ആരോപിച്ചു. ഇസ്രായേലും യു.എസും ചേർന്ന് ഇറാനെ ആക്രമിച്ചതിനുശേഷം, ഇസ്രായേൽ അധികൃതർ വെസ്റ്റ് ബാങ്കിലൂടെയുള്ള യാ​ത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി. ആംബുലൻസുകൾ, വാണിജ്യ ഗതാഗതം എന്നിവക്കായി ഉപയോഗിക്കുന്ന റോഡുകളിലെ നൂറുകണക്കിന് ഗേറ്റുകളും ചെക്ക്‌പോസ്റ്റുകളും ഇടവിട്ട് അടച്ചു. യുദ്ധം ആരംഭിച്ചശേഷം ഇവിടെ കുടിയേറ്റക്കാരുടെ 109 അക്രമ സംഭവങ്ങൾ രേഖപ്പെടുത്തിയതായി ഇസ്രായേലി അവകാശ ഗ്രൂപ്പായ യെഷ് ദിൻ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗർഭിണിയെയും പെരുന്നാളുടുപ്പ് വാങ്ങാൻ പോയ കുഞ്ഞുങ്ങളെയും അടക… | Boolokam