റിയാദ്/കൊച്ചി: സൗദിയുൾപ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. ഏപ്രില്‍ 30 മുതലാണ് സർവീസുകൾ സജീവമായത്. കേരളത്തിലെ നാല് പ്രധാന വിമാനത്താവളങ്ങള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽനിന്നും ഗള്‍ഫ് മേഖലകളിലേക്ക് പ്രതിദിനം 40-ലധികം വിമാന സർവിസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ അമൃത്സര്‍, ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും സർവീസിന്റെ ഭാഗമാണ്. യുഎഇയിലെ ദുബായ്, അബുദാബി, ഷാര്‍ജ, അല്‍ ഐന്‍, റാസല്‍ ഖൈമ എന്നിവടങ്ങളിലേക്കും ഒമാനിലെ മസ്ക്കത്ത്, സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമാം തുടങ്ങിയ നഗരങ്ങളിലേക്കും സർവിസുകൾ ലഭ്യമാണ്. കൂടാതെ ബഹ്റൈന്‍, ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പറന്നുയരും. വേനലവധി ആരംഭിക്കുന്ന സാഹചര്യത്തിൽ വിമാന സർവിസുകൾ പുനരാരംഭിച്ചത് കുടുംബസമേതം യാത്രക്കൊരുങ്ങുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും. ഖത്തർ, ബഹ്റൈന്‍, യുഎഇ, ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് ഏറെ ഗുണകരമാണ്.

ഗള്‍ഫ് മേഖലകളിലേക്ക് വിമാന സർവിസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
M
MadhyamamSource Link
about 2 hours ago
