ന്യൂഡല്‍ഹി: രാജ്യസഭ ഉപനേതാവ് സ്ഥാനത്തുനിന്ന് ആം ആദ്മി പാർട്ടി നീക്കിയതിന് പിന്നാലെ ബി.ജെ.പിയിലേക്കുള്ള ചൂടുമാറ്റത്തിന്റെ സൂചന നൽകി രാജ്യസഭ എം.പി. രാഘവ് ഛദ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വിമർശിച്ചിട്ടുള്ള ട്വീറ്റുകൾ രാഘവ് ഛദ്ദ തന്റെ എക്സ് അക്കൗണ്ടിൽനിന്ന് നീക്കം ചെയ്തു. മുമ്പ് വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്തത് ആം ആദ്മി പാർട്ടി പാർട്ടി ഡൽഹി കൺവീനർ സൗരഭ് ഭരദ്വാജ് എക്‌സില്‍ പങ്കുവെച്ചു. രാഘവ് ഛദ്ദ തന്റെ എക്‌സ് ടൈംലൈന്‍ പൂര്‍ണമായും ‘വൃത്തിയാക്കി’. മോദിയെയോ ബി.ജെ.പിയെയോ വിമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ പഴയ പോസ്റ്റുകളെല്ലാം അപ്രത്യക്ഷമായി. ബി.ജെ.പി', 'മോദി' എന്നീ കീവേഡുകള്‍ ഉപയോഗിച്ച് രഘവ് ഛദ്ദയുടെ മുഴുവന്‍ അക്കൗണ്ടുകളും തിരഞ്ഞു. എന്നാല്‍, മുമ്പത്തെ വിമര്‍ശനങ്ങളൊന്നും ഇപ്പോള്‍ കാണാനില്ല എന്ന് സൗരഭ് ഭരദ്വാജ് എക്സില്‍ കുറിച്ചു. ഇത് വെറുമൊരു വൃത്തിയാക്കലല്ല, ഡിജിറ്റല്‍ ഹിസ്റ്ററി മുഴുവന്‍ ശസ്ത്രക്രിയയുടെ രീതിയില്‍ മായ്ച്ചുകളഞ്ഞിരിക്കുന്നു. ഒരിക്കല്‍ മോദിയുടെയും ബി.ജെ.പിയുടെയും നിശിത വിമര്‍ശകനായിരുന്ന രാഘവ് ഛദ്ദ തന്റെ പഴയ ഇമേജ് മായ്ച്ചുകളഞ്ഞ് പുതിയ ഒന്ന് അവതരിപ്പിക്കുകയാണ്. ഒരാളുടെ ടൈംലൈന്‍ ഇത്തരത്തില്‍ മാറ്റുമ്പോള്‍, അതിന്റെ പിന്നിലെ തയാറെടുപ്പിന്റെ തോത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാർട്ടി രാഘവ് ഛദ്ദയെ പാർട്ടിയുടെ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാനാവശ്യപ്പെട്ട് രാജ്യസഭ സെക്രട്ടേറിയറ്റിന് പാർട്ടി കത്ത് നൽകിയത്. ഛദ്ദക്ക് ആം ആദ്മി പാർട്ടിയുടെ ക്വോട്ടയിൽ സഭയിൽ സംസാരിക്കാൻ സമയം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പകരക്കാരനായി പഞ്ചാബിൽ നിന്നുള്ള എം.പി അശോക് മിത്തലിന്റെ പേര് പാർട്ടി നിർദേശിച്ചു.

ചുവടുമാറ്റമോ? മോദി വിമർശന ട്വീറ്റുകൾ നീക്കി രാഘവ് ഛദ്ദ
M
MadhyamamSource Link
about 1 month ago