തൃശൂർ: ശ്വാസമടക്കിപ്പിടിച്ച ഫോട്ടോ ഫിനിഷിൽ മണലൂരിൽ കോൺഗ്രസിന്റെ ടി.എൻ. പ്രതാപനെ കേവലം 126 വോട്ടുകൾക്ക് പിന്നിലാക്കി സി.പി.എം സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥ് വിജയം സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മണലൂരിൽ വിധി നിർണയിച്ചത് ഇരുമുന്നണികൾക്കും ഒരുപോലെ തലവേദന സൃഷ്ടിച്ച അപരന്മാരാണ്. സി. രവീന്ദ്രനാഥ് 65,337 വോട്ടുകൾ നേടിയപ്പോൾ ടി.എൻ. പ്രതാപന് 65,211 വോട്ടുകളാണ് നേടാനായത്. 126 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി മണ്ഡലം നിലനിർത്തിയത്. ടി.എൻ. പ്രതാപന്റെ അപരനായ പ്രതാപൻ 184 വോട്ടുകളാണ് നേടിയത്. സി. രവീന്ദ്രനാഥിനും സ്വന്തം അപരൻ വലിയ ഭീഷണിയാണ് ഉയർത്തിയത്. കെ. രവീന്ദ്രനാഥ് എന്ന പേരിലെത്തിയ സ്വതന്ത്രൻ 234 വോട്ടുകളാണ് സമാഹരിച്ചത്. വിജയമാർജിനേക്കാൾ ഇരട്ടിയോളം വരും ഈ സംഖ്യ. ചിറ്റൂരിൽ മുരുകദാസ് തോറ്റത് അപരനോട് പാലക്കാട്: ചിറ്റൂരിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് പകരം സ്ഥാനാർഥിയായ അഡ്വ. വി. മുരുകദാസിന്‍റെ വോട്ട് നേടി അപരൻ. 6510 വോട്ടിനാണ് മുരുകദാസ് എതിർ സ്ഥാനാർഥി യു.ഡി.എഫിന്‍റെ സുമേഷ് അച്യുതനോട് പരാജയപ്പെട്ടത്. എന്നാൽ, അദ്ദേഹത്തിന്‍റെ അപരൻ മുരുകദാസ് നേടിയത് 6984 വോട്ടാണ്. വി. മുരുകദാസിന്‍റെ ചിഹ്നം മോതിരമായിരുന്നു. അപരന്‍റേത് മാലയും. രണ്ടും പ്രിന്‍റ് ചെയ്ത് വന്നപ്പോൾ കാണാൻ ഒരു പോലെയായത് വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മണ്ഡലമാണ് ചിറ്റൂർ. 25 ശതമാനത്തോളം പേരും തമിഴ് സംസാരിക്കുന്നവരും പ്രായമായവരും. ചൂടേറിയ പ്രചാരണമാണ് നടത്തിയതെങ്കിലും ചിഹ്നത്തിലെ ആശയക്കുഴപ്പവും പേരും മുരുകദാസിന് തിരിച്ചടിയായതായാണ് വിലയിരുത്തൽ. ഇതോടെ മണ്ഡലം എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് തിരിച്ചുപിടിക്കുകയും ചെയ്തു.

ടി.എൻ. പ്രതാപന്റെ ‘പ്രതാപം’ കെടുത്തി മറ്റൊരു പ്രതാപൻ; തോറ്റത് 126 വോട്ടുകൾക്ക്, അപരൻ പിടിച്ചത് 184 വോട്ടുകൾ
M
MadhyamamSource Link
about 6 hours ago